ന്യൂയോർക്ക്: സ്‌പേസ് എക്‌സ്, ടെസ്‌ല എന്നിവയുടെ സ്ഥാപകനായ ഇലോൺ മസ്‌കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി സ്വന്തമാക്കി ഒറാക്കിൾ സഹ സ്ഥാപകൻ ലാറി എലിസൺ. കഴിഞ്ഞ ദിവസം ഒറാക്കിളിന്റെ വരുമാന റിപ്പോർട്ട് വന്നതോടെയാണ് ലാറി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ലാറിയുടെ സമ്പത്ത് 101 ബില്യൺ ഡോളർ വർധിച്ച് 393 ബില്യൺ ഡോളറായി. മസ്‌കിന്റെ 385 ബില്യൺ ഡോളറിനെ ലാറി മറികടന്നു.

ബ്ലൂംബെർഗിന്‍റെ കണക്കുകള്‍ പ്രകാരം അദ്ദേഹത്തിന്‍റെ സമ്പത്തിലുണ്ടായ വർധനവിൽ ഇതുവരെ രേഖപ്പെടുത്തിയൽവെച്ച് ഒരുദിവസം കൊണ്ട് ഉണ്ടായ ഏറ്റവും വലിയ വർധനവാണെന്നും പറയുന്നു. 81 കാരനായ ലാറി എലിസൺ, ഒറാക്കിൾ ചെയർമാനും ചീഫ് ടെക്‌നോളജി ഓഫീസറുമാണ്. ബുധനാഴ്ച രാവിലെ മാത്രം ഓറാക്കിൾ ഓഹരികൾ 41 ശതമാനമാണ് ഉയർന്നത്. ഒറ്റദിനംകൊണ്ട് കമ്പനി നേടുന്ന ഏറ്റവും വലിയ ഓഹരി മുന്നേറ്റമാണിത്. ഒറാക്കിളിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് എലിസൺ.















