തിരുവനന്തപുരം ∙ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി (എൽഡിഎഫ്) പ്രകടനപത്രിക പ്രകാശനം ചെയ്തു. ‘ദരിദ്രരില്ലാത്ത കേരളം’ എന്ന ലക്ഷ്യത്തിന് പ്രഥമ പരിഗണന നൽകുന്ന പത്രിക എകെജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും ഘടക കക്ഷി നേതാക്കളും ചേർന്നാണ് പുറത്തിറക്കിയത്. അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ തുടർച്ചയായി കേവല ദാരിദ്ര്യം പൂർണമായി ഇല്ലാതാക്കുമെന്നും കേരളത്തെ സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കുമെന്നും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ, ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്ത എല്ലാ ഭവനരഹിതർക്കും വീട്, കുടുംബശ്രീ വഴി ഈ സാമ്പത്തിക വർഷം തന്നെ മൂന്ന് ലക്ഷം തൊഴിൽ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. വിദ്യാഭ്യാസ മേഖലയിൽ അഞ്ച് വർഷത്തിനുള്ളിൽ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സിൽ കേരളത്തെ ഒന്നാമതെത്തിക്കുമെന്നും മിനിമം മാർക്ക് ഉറപ്പാക്കാൻ വിപുലമായ പഠന പിന്തുണ പ്രസ്ഥാനം സൃഷ്ടിക്കുമെന്നും പത്രിക വ്യക്തമാക്കുന്നു.
തെരുവുനായ ശല്യം പൂർണമായി പരിഹരിക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും കീഴിൽ പ്രത്യേക ഷെൽട്ടറുകളും സങ്കേതങ്ങളും ഒരുക്കും. തീരദേശത്ത് കടലിൽനിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന എല്ലാവരെയും പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കും. ജനകീയ ഭക്ഷണശാലകൾ ആരംഭിച്ച് ‘എല്ലാവർക്കും ഭക്ഷണം’ എന്ന ലക്ഷ്യം നടപ്പാക്കുമെന്നും എൽഡിഎഫ് ഉറപ്പുനൽകി.
ബിജെപിയെയും കോൺഗ്രസിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചാണ് പ്രകടനപത്രികയുടെ രാഷ്ട്രീയ ഭാഗം. രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിച്ചാണ് ബിജെപി അധികാരം നിലനിർത്തുന്നതെന്നും കോൺഗ്രസ് മൃദുഹിന്ദുത്വം സ്വീകരിച്ച് ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും പോലുള്ള തീവ്രവാദ ശക്തികളുമായി ബന്ധം പുലർത്തുന്നുവെന്നും ആരോപിക്കുന്നു.
സാമ്പത്തിക നയങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ അടിസ്ഥാന വ്യത്യാസമില്ലെന്നും നിയോലിബറൽ നയങ്ങൾക്ക് തുടക്കമിട്ടത് കോൺഗ്രസും അത് കൂടുതൽ ശക്തമായി നടപ്പാക്കുന്നത് ബിജെപിയുമാണെന്നും പത്രിക ചൂണ്ടിക്കാട്ടുന്നു. ജനക്ഷേമത്തിനും വികസനത്തിനും മാത്രം ഊന്നൽ നൽകുന്ന ഇടതുപക്ഷ ബദൽ മാതൃകയാണ് കേരളത്തിൽ തുടരുകയെന്ന സന്ദേശവും എൽഡിഎഫ് പ്രകടനപത്രിക നൽകുന്നു.















