
ന്യൂഡൽഹി : ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. തിങ്കളാഴ്ച രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ് മൂലം മോദിയുടെയും മെസ്സിയുടേയും വിമാനങ്ങൾ വൈകിയിരുന്നു. ജോർദാൻ സന്ദർശനത്തിനായി പോകേണ്ടതിനാൽ മോദി മെസിക്കായി കാത്തുനിൽക്കാതെ ഡൽഹിയിൽ നിന്നും പുറപ്പെടുകയായിരുന്നു. ഇതോടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച മുടങ്ങിയത്.
ജോർദാൻ, എത്യോപ്യ, ഒമാൻ എന്നിവിടങ്ങളിലേക്കുള്ള ത്രിരാഷ്ട്ര പര്യടനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനവും കനത്ത മൂടൽമഞ്ഞുകാരണം വൈകിയാണ് പുറപ്പെട്ടത്. രാവിലെ 8.30 ന് പുറപ്പെടേണ്ടിയിരുന്ന പ്രധാനമന്ത്രിയുടെ വിമാനം, മോശം കാഴ്ചപരിധി കാരണം 9.30 ഓടെയാണ് പുറപ്പെട്ടത്.
മറുവശത്ത്, മോശം കാലാവസ്ഥയെത്തുടർന്ന് മെസ്സിയുടെ G.O.A.T ടൂറിന്റെ അവസാന ഘട്ടത്തിലേക്കുള്ള വിമാനവും വൈകി. മോദി പുറപ്പെടും മുമ്പ് ഇന്ന് രാവിലെ മെസ്സി ഡൽഹിയിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, കനത്ത മൂടൽമഞ്ഞ് കാരണം അദ്ദേഹത്തിന്റെ ചാർട്ടർ വിമാനം വൈകുകയായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയേ മെസി ന്യൂഡൽഹിയിൽ എത്തൂവെന്നാണ് റിപ്പോർട്ട്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തില്‍ മെസ്സി പന്ത് തട്ടും.കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷമാണ് മെസ്സി ഡല്‍ഹിയില്‍ എത്തുന്നത്. ഇന്നലെ മുംബൈയിലെ ചടങ്ങില്‍ സച്ചിന്‍ തന്റെ പത്താം നമ്പര്‍ ജഴ്സി മെസ്സിക്ക് സമ്മാനിച്ചിരുന്നു.
ഡല്‍ഹിയിലെ പരിപാടിക്കുശേഷം മെസ്സി നാട്ടിലേക്ക് മടങ്ങും. സുവാരസും റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ട്.
Lionel Messi in Delhi today, meets Narendra Modi, then returns home












