
തൃശൂർ: നീതി തേടിയുള്ള പോരാട്ടത്തിൽ ചാലക്കുടി പോട്ട സ്വദേശി ഷീല സണ്ണിക്ക് വലിയ ആശ്വാസം. ഷീലയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പ്രതി ലിവിയ ജോസിനെ പിടികൂടി. മുംബൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായിരിക്കുന്നത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബംഗ്ലൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു ലിവിയ. സഹോദരിയുടെ അമ്മായിയമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരി കേസിൽ പ്രതിയാക്കുകയായിരുന്നു. ലിവിയ അറസ്റ്റിലായതിൽ സന്തോഷമുണ്ടെന്നും സത്യം മുഴുവൻ വെളിച്ചത്തുവരട്ടെയെന്നും ഷീല സണ്ണി പ്രതികരിച്ചു.
2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാൽ, രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടർന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.ഷീല സണ്ണിയും മരുമകൾ ലിവിയയുമായി കുടുംബ തർക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാൻ ലിവിയയുടെ സഹോദരീഭർത്താവായ നാരായണദാസിനെ ഉപയോഗിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂർ സ്വദേശി എം എൻ നാരായണദാസിനെ ബാംഗ്ലൂരിൽ നിന്ന് നേരത്തെ പിടികൂടിയിരുന്നു.















