
തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം തീവ്ര ന്യൂനമർദ്ദമായി കരയിൽ പ്രവേശിച്ചതും അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡിഷ തെക്കൻ ഛത്തീസ്ഗഡിന് മുകളിലൂടെ സഞ്ചരിച്ചു ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം തീവ്ര ന്യൂനമർദ്ദമായി ഒഡിഷ തീരത്ത് രാവിലെയോടെ കരയിൽ പ്രവേശിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡിഷ തെക്കൻ ഛത്തീസ്ഗഡിന് മുകളിലൂടെ സഞ്ചരിച്ചു ശക്തി കൂടിയ ന്യൂനമർദ്ദമായി (Well Marked Low Pressure Area) മാറാൻ സാധ്യത. അറബിക്കടലിൽ തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് (ആഗസ്റ്റ് 19) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
19/08/2025 : ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.