‘നന്ദിയുണ്ട് മാഷേ’ എന്ന് റെഡ് ആർമി! എം സ്വരാജിന്റെ നിലമ്പൂർ തോൽ‌വിയിൽ വിമർശന ശരമത്രയും സംസ്ഥാന സെക്രട്ടറിക്കോ?

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എം സ്വരാജിന്റെ തോൽവിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ വിമർശനം ശക്തമെന്ന് സൂചന. സിപിഎം അനുകൂല സൈബർ ഇടങ്ങളിൽ ഗോവിന്ദനെതിരെ പരോക്ഷ വിമർശനം ഉയരുകയാണ്. ‘റെഡ് ആർമി’ യുടെ ഫെയ്സ്ബുക്ക് പേജിൽ പോലും പരോക്ഷവിമർശനമുണ്ട്. നന്ദി ഉണ്ട് മാഷേ’ എന്നാണു എം.വി ഗോവിന്ദനെ പേരെടുത്ത് പറയാതെ വിമർശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങളിൽ ഗോവിന്ദൻ നടത്തിയ ആർ.എസ്.എസ് പിന്തുണ പരാമർശത്തിലാണ് ‘റെഡ് ആർമി’യുടെയടക്കം പരോക്ഷവിമർശനം.

അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എം.വി ഗോവിന്ദന്റെ പരാമർശം. ഇത് വിവാദമായ പശ്ചാത്തലത്തിൽ പറഞ്ഞതിൽ വ്യക്തത വരുത്തി ഗോവിന്ദൻ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പരാമർശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യത്തിൽ ജനത പാർട്ടിയുമായി ചേർന്നതായിരുന്നു എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ വലിയ വിമർശനമാണ് ഗോവിന്ദന്റെ പരാമർശം വിളിച്ചുവരുത്തിയത്. നിലമ്പൂരിൽ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യം ചേരുന്നതിൽ എൽഡിഎഫ് വിമർശനം ഉയർത്തുന്നതിനിടെയായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം. തുടർന്ന് മുഖ്യമന്ത്രി തന്നെ പാർട്ടി യോഗത്തിൽ ഗോവിന്ദന് താക്കീത് നൽകിയെന്ന് വാർത്തയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സ്വരാജിന്റെ പരാജയത്തിലെ വിമർശന ശരം സംസ്ഥാന സെക്രട്ടറിക്ക് നേരെ ശക്തമാകുന്നത്.

More Stories from this section

family-dental
witywide