പുണ്യസ്നാനത്തിനായി ആദ്യ ദിനം ഒഴുകിയെത്തിയത് ഒന്നരക്കോടി ഭക്തർ, രണ്ടാം ദിനം മകര സംക്രാന്തി; മൂന്ന് കോടി ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രയാഗ്‌രാജ്: മഹാ കുംഭമേളയുടെ ആദ്യ ദിനമായ തിങ്കളാഴ്ച പുണ്യസ്നാനം ചെയ്തത് ഒന്നര കോടി ഭക്തർ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംഘാടന മികവിന് യു പി പൊലീസടക്കമുള്ളവരെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പിൽ ആണ് യോഗി ഇക്കാര്യം അറിയിച്ചത്. സംഗമ സ്നാനത്തിന് ഭാഗ്യം ലഭിച്ച എല്ലാ സന്യാസിമാർക്കും ഭക്തർക്കും യോഗി അഭിനന്ദനങ്ങൾ അറിയിച്ചു.

അതേസമയം മഹാ കുംഭമേളയുടെ രണ്ടാം ദിനമായ ചൊവ്വാഴ്ച മകര സംക്രാന്തി ദിനത്തിലെ പവിത്ര സ്നാനം നടക്കും. 45 ദിവസം നീളുന്ന കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണിത്. 3 കോടി പേ‍ർ ഇന്ന് സ്നാനത്തിനായി പ്രയാഗ്രാജിൽ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ലോകത്തെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാ കുംഭമേളയ്‌ക്ക് പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്‌നാനത്തോടെ തിങ്കളാഴ്‌ച പുലർച്ചെയാണ് തുടക്കമായത്. സവിശേഷമായ ‘ഷാഹി സ്‌നാൻ’ ചടങ്ങിനായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ മുതൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ത്രിവേണീ സംഗമത്തിലെ പവിത്ര സ്നാനത്തിൽ പങ്കെടുത്തു.

ചടങ്ങുകളോടനുബന്ധിച്ച് ക‌ർശന സുരക്ഷയാണ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രയാഗ്രാജിലും സമീപ പ്രദേശങ്ങളിലും മുപ്പതിനായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എൻ ഡി ആർ എഫും കേന്ദ്രസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എ ഐ ക്യാമറകളും വെളളത്തിനടിയിൽ പരിശോധന നടത്താൻ ഡ്രോണുകളുമുൾപ്പടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Also Read

More Stories from this section

family-dental
witywide