പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ യു.എസ്സിലെ മുഖമായ മഹ്‌മൂദ് ഖലീലിനെ ഐസിഇ തടങ്കലില്‍ നിന്ന് മോചിപ്പിച്ചു

ന്യൂഡല്‍ഹി : ഇസ്രയേലിനെതിരായ കാമ്പസ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് ഉടമയായ ആക്ടിവിസ്റ്റ് മഹ്‌മൂദ് ഖലീലിനെ ലൂസിയാനയിലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) തടങ്കലില്‍ നിന്ന് മോചിപ്പിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റി ആക്ടിവിസ്റ്റായി അറിയപ്പെട്ട ഖലീലില്‍ വെള്ളിയാഴ്ച രാത്രിയാണ് പുറത്തെത്തിയത്.

പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ യു.എസ്സിലെ മുഖമായി മാറിയ ഖലീലിനെ ട്രംപ് ഭരണകൂടം നാടുകടത്താന്‍ ശ്രമിച്ചതിനാല്‍ തടങ്കലിലാക്കുകയായിരുന്നു. മാസങ്ങളോളം കസ്റ്റഡിയില്‍ കഴിഞ്ഞ ഖലീല്‍, ന്യൂയോര്‍ക്കിലേക്ക് മടങ്ങുന്നതിന് മുമ്പ്, മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ‘ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും, തെറ്റായ വ്യക്തിയെ തിരഞ്ഞെടുത്തു,’ എന്ന് ഖലീല്‍ പറഞ്ഞു.

യുഎസ് ജില്ലാ ജഡ്ജി മൈക്കല്‍ ഫാര്‍ബിയേഴ്‌സിന് മുമ്പുള്ള ഒരു വാദം കേള്‍ക്കലില്‍, ഖലീലിന്റെ അഭിഭാഷകര്‍ ഖലീലിനെ തടങ്കലില്‍ നിന്ന് മോചിപ്പിക്കാനോ ന്യൂജേഴ്സിയിലേക്ക് മാറ്റാനോ ആവശ്യപ്പെട്ടു. ഖലീല്‍ സമൂഹത്തിന് ഭീഷണിയല്ലെന്നും, അദ്ദേഹത്തിന്റെ തടങ്കല്‍ ‘വളരെ അസാധാരണമാണ്’ എന്നും വ്യക്തമാക്കിയാണ് ജഡ്ജി മോചനത്തിന് വഴിയൊരുക്കിയത്. ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, മിഷിഗണ്‍, വാഷിംഗ്ടണ്‍ ഡി.സി, ലൂസിയാന എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് ജാമ്യ വ്യവസ്ഥകള്‍ ബാധകമല്ല, അവിടെ അദ്ദേഹം തന്റെ എല്ലാ ഇമിഗ്രേഷന്‍ നടപടികളിലും ഹാജരാകണം.

സിറിയയിലെ ഒരു പലസ്തീനിയന്‍ അഭയാര്‍ഥി ക്യാമ്പിലായിരുന്നു മഹ്‌മൂദ് ഖലീലിന്റെ ജനനം. ഒരു വര്‍ഷത്തിലധികമായി ന്യൂയോര്‍ക്ക് നഗരത്തിലെ കൊളംബിയ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ പലസ്തീനിയന്‍ ജനതയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ മുഖമായിരുന്നു ഖലീല്. ഇതോടെയാണ് ഖലീല്‍ ആഗോളശ്രദ്ധ നേടുന്നത്. ക്ലാസ്സുകള്‍ നിര്‍ത്തിവെച്ചും യൂണിവേഴ്സിറ്റിയില്‍ ചെറുകൂടാരങ്ങള്‍ പണിതും ഖലീലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. അധികൃതരുമായുള്ള ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കുമെല്ലാം ഊ ചെറുപ്പക്കാരന്‍ മുന്നില്‍നിന്നു.

എന്നാല്‍, വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെ മുഖമായി ഖലീല്‍ മാറിയതോടെ ട്രംപ് സര്‍ക്കാര്‍ ഇദ്ദേഹത്തെ വേട്ടയാടുകയായിരുന്നു.

More Stories from this section

family-dental
witywide