
ചെന്നൈ: ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന് തീപിടിച്ച് വൻ അപകടം. ഇന്ന് പുലര്‍ച്ചെ 5.30ഓടെ തമിഴ്നാട്ടിലെ തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ട്രെയിനിന്‍റെ അഞ്ച് ബോഗികളിൽ നിന്ന് തീ ആളിക്കത്തി. ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നത് പ്രദേശത്ത് ആകെ ആശങ്ക ഉയര്‍ത്തുകയും എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നാട്ടുകാരടക്കം പരിഭ്രാന്തിയിലാവുകയും ചെയ്തു. കത്തിപിടിച്ച പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. ഇതോടെ തീ കൂടുതൽ ഇടങ്ങളിലേക്ക് പടരാതിരിക്കാൻ കഴിഞ്ഞു. സംഭവത്തിൽ ആളപായമില്ലെന്ന് റെയില്‍വെ അറിയിച്ചു.
ട്രെയിനിലെ തീ നിയന്ത്രണ വിധേയമാക്കിയെന്നും ആര്‍ക്കും അപകടത്തിൽ പരിക്കില്ലെന്നും തമിഴ്നാട് പൊലീസ് സൂപ്രണ്ട് എ ശ്രീനിവാസ പെരുമാൾ പറഞ്ഞു. തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും അതിനാൽ കൂടുതൽ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും ഫയര്‍ഫോഴ്സും അറിയിച്ചു. തീ പിടിച്ചതിനെ തുടര്‍ന്ന് പാതയിലെ റെയിൽവെ ഗതാഗതം ആകെ താളംതെറ്റി. തിരുവള്ളൂര്‍ വഴിയുള്ള എട്ട് ട്രെയിനുകള്‍ റദ്ദാക്കി. ഡീസൽ ഇന്ധനമായതിനാൽ തന്നെ ട്രെയിനിൽ തീ ആളിപടരാനും പൊട്ടിത്തെറിക്കാനും വലിയ അപകടമായി മാറാൻ സാധ്യതയുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമാക്കിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല.
തിരുവള്ളൂരിലെ മണലി ഹാള്‍ട്ട് റെയില്‍വെ സ്റ്റേഷനിൽ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്ന ചരക്കു ട്രെയിനാണ് അപകടത്തിൽപെട്ടത്. ട്രെയിനിന് തീപിടിച്ചതോടെ സമീപ പ്രദേശങ്ങളിലുള്ളവരെ ഉടൻ തന്നെ സ്ഥലത്ത് നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത് അപകടത്തിൻ്റെ തീവ്രത ഒഴിവാകാൻ സഹായകമായി. സംഭവത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചു.