
ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടി മലയാള സിനിമയുടെയും കേരളത്തിന്റെയും അഭിമാനം വാനോളം ഉയർത്തിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് ഒക്ടോബർ നാല് ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖർ ചടങ്ങിൽ അതിഥികളായി എത്തും. കേരളത്തിന്റെ സ്നേഹവും ആദരവും മോഹൻലാലിനെ അറിയിക്കുന്ന ഈ വേദിയിൽ ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ അണിനിരക്കുമെന്ന് ഫിഷറീസ് – സാംസ്കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാംസ്കാരികകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ തൊഴിൽ – വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എം.എല്‍.എ മാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.
100 വർഷം തികയുന്ന മലയാള സിനിമയിൽ മോഹൻലാലിന്റെ അനുപമമായ കലാജീവിതം 50 വർഷത്തിലേക്ക് കടക്കുകയാണ്. കലാമൂല്യത്തിലും വ്യാവസായികമായും മലയാള സിനിമയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച മോഹൻലാലിനോട് ഈ നാടിന്റെ അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തുന്ന ചടങ്ങാണ് ‘മലയാളം വാനോളം, ലാൽസലാം’.അഞ്ച് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിൽ, ഒട്ടേറെ അനശ്വര കഥാപാത്രങ്ങളിലൂടെ ഇന്ത്യയിലെ മികച്ച അഭിനേതാക്കളുടെ മുൻനിരയിൽ സ്ഥാനം നേടിയ കലാകാരനാണ് മോഹന്‍ലാല്‍. വിവിധ ഭാഷകളിലായി നാന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം, ഇന്ത്യൻ സിനിമയുടെ നടന വിസ്മയമായി ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. സംവിധായകൻ ടി.കെ. രാജീവ് കുമാർ അവതരിപ്പിക്കുന്ന രംഗാവിഷ്കാരം ‘ആടാം നമുക്ക് പാടാം’ മോഹൻലാൽ സിനിമകളിലെ നായികമാരും ഗായികമാരും ചേർന്ന് വേദിയിൽ എത്തിക്കുന്ന പരിപാടിയും നടക്കും.
മോഹൻലാലിനായുള്ള സംഗീതാർച്ചനയാണ് ‘ആടാം നമുക്ക് പാടാം’. ഗായികമാരായ സുജാത മോഹൻ, ശ്വേതാ മോഹൻ, സിത്താര, ആര്യ ദയാൽ, മഞ്ജരി, ജ്യോത്സന, മൃദുല വാര്യർ, നിത്യ മാമൻ, സയനോര, രാജലക്ഷ്മി, കൽപ്പന രാഘവേന്ദ്ര, റെമി, ദിശ പ്രകാശ് എന്നിവർ മോഹൻലാൽ സിനിമകളിലെ ഹൃദ്യമായ മെലഡികൾ അവതരിപ്പിക്കും.ഓരോ ഗാനത്തിനും മുൻപായി മോഹൻലാൽ സിനിമകളിലെ നായികമാരായ ഉർവശി, ശോഭന, മഞ്ജു വാര്യർ, പാർവതി, കാർത്തിക, മീന, നിത്യ മേനൻ, ലിസി, രഞ്ജിനി, രമ്യ കൃഷ്ണൻ, ലക്ഷ്മി ഗോപാലസ്വാമി, ശ്വേതാ മേനോൻ, മാളവിക മോഹൻ എന്നിവർ വേദിയിൽ സംസാരിക്കും. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ രാജ്യം അംഗീകരിച്ചതിലുള്ള അഭിമാനമാണ് ഈ ആദരിക്കൽ ചടങ്ങ്.