
നീലഗിരി: വന്യജീവി ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ കൂടി നഷ്ടമായി. നീലഗിരി ജില്ലയിലെ പന്തലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. പന്തല്ലൂർ ചന്തക്കുന്ന് സ്വദേശി ജോയിയാണ് (58) മരിച്ചത്. രാത്രി 8 മണിയോടെയാണ് ആക്രമണം നടന്നത്. വീടിന് 100 മീറ്റർ മാത്രം അകലെ കാപ്പിത്തോട്ടത്തിൽവെച്ചാണ് ആക്രമണമുണ്ടായത്. കടയിൽ പോയി മടങ്ങവെയാണ് ജോയിക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തുവെച്ച് തന്നെ ജോയിക്ക് ജീവൻ നഷ്ടമായി.
ഇന്ന് വൈകിട്ട് കാട്ടാന റോഡിലിറങ്ങിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ ഓടിക്കുന്ന നടപടിയിലേക്ക് കടന്നിരുന്നു. എന്നാൽ കാട്ടാന തന്റെ വീടിനടുത്തുള്ള വിവരം ജോയി അറിഞ്ഞിരുന്നില്ല. കടയിൽ പോയി മടങ്ങവെ കാട്ടാന ജോയിയെ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആക്രമണത്തിന് ശേഷം പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനയെ വനം വകുപ്പ് സംഘമെത്തിയാണ് തുരത്തിയത്. മൃതദേഹം പന്തല്ലൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ശോശാമ്മ ആണ് ജോയിയുടെ ഭാര്യ. 17 ഉം 18 ഉം വയസ്സുള്ള രണ്ട് മക്കളുണ്ട്. പ്രദേശത്ത് വന്യമൃഗ ശല്യ രൂക്ഷമാണെന്ന് ചൂണ്ടികാട്ടി നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.