ഒൻപത് ദിവസമായി ജയിലിൽ തുടരുന്ന മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

റായ്പൂർ: ഛത്തീസ്ഗഢിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഒടുവിൽ ജാമ്യം. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ബിലാസ്പൂർ എൻ ഐ എ കോടതിയാണ് കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷയിൽ ഇന്ന് വിധി പറഞ്ഞത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ തുടരുകയായിരുന്നു.

മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സിൽ മതപരിവർത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളും ഉണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകൻ അമൃതോ ദാസ് അറിയിച്ചത്. വാദം പൂർത്തിയായതോടെയാണ് കേസിന് ഇന്ന് വിധി പറഞ്ഞത്.

ഓഫിസിലും ആശുപത്രിയിലുമുൾപ്പെടെയുള്ള ജോലിക്കായി കൂടെകൂട്ടിയ മൂന്ന് പെൺകുട്ടികളോടൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതും പൊലീസിനു കൈമാറിയതും. പെൺകുട്ടികൾ കുടുംബത്തോടൊപ്പമാണ് സ്റ്റേഷനിലെത്തിയത്. ജോലിക്കായാണ് പോകുന്നതെന്ന് കുടുംബം അറിയിച്ചെങ്കിലും മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തി കേസെടുക്കുകയായിരുന്നു. കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സംഭവമായിരുന്നു കന്യാസ്ത്രീകളുടെ അറസ്റ്റ്.  ഇവരുടെ അറസ്റ്റില്‍ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് എന്‍.ഐ.എ കോടതിയില്‍ ഇവരുടെ ജാമ്യത്തെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന് ഉറപ്പ് നല്‍കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

Also Read

More Stories from this section

family-dental
witywide