ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം മലയാളി കന്യാസ്ത്രീകൾ മോചിതരായി

ദില്ലി: മനുഷ്യക്കടത്ത് നിർബന്ധിത മതപരിവർത്തനം തുടങ്ങിയവ ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായിരുന്ന മലയാളി കന്യാസ്ത്രീകൾക്ക് ഒടുവിൽ മോചനം. ഒമ്പത് ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് ഇവർ പുറത്തിറങ്ങിയിരിക്കുന്നത്. എന്‍ഐഎ കോടതിയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം നല്‍കിയത്. നിലവില്‍ കന്യാസ്ത്രീകൾ മദര്‍ സുപ്പീരിയറിനോടൊപ്പം ദുർഗിലെ വിശ്വദീപം കോൺവെൻ്റിലെത്തി.

ബിലാസ്പുർ എൻ ഐ എ കോടതി ജാമ്യം നൽകിയത്. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, എംപി ജോണ്‍ ബ്രിട്ടാസ് തുടങ്ങിയ നേതാക്കൾ ജയില്‍ മോചിതരായ കന്യാസ്ത്രീകളെ കാണുകയും സംസാരിക്കുകയും ചെയ്തു.