
ലക്‌നൗ: രാജ്യത്തെ നടുക്കുന്ന വാർത്തയാണ് ഉത്തർപ്രദേശിലെ ലക്‌നൗവിൽ നിന്നും ഇന്ന് പുറത്തുവന്നത്. അമ്മയെയും നാല് സഹോദരിമാരെയും ക്രൂരമായി കൊലപ്പെടുത്തിയ 24 കാരൻ പിടിയിലായി. ലക്‌നൗവിലെ ഹോട്ടലിലാണ് ബുധനാഴ്‌ച രാവിലെയോടെ കുടുംബത്തിലെ കുട്ടികളുൾപ്പെടെ അഞ്ചു പേരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ അർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലക്‌നൗവിലെ നാക പ്രദേശത്തെ ശരൺജിത് ഹോട്ടലിൽ വച്ചായിരുന്നു കൊലപാതകമെന്ന് സെൻട്രൽ ലക്‌നൗവിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (ഡിസിപി) രവീണ ത്യാഗി പിടിഐയോട് പറഞ്ഞു. പ്രതിയായ അർഷാദിനെ ക്രൂരകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തതായും രവീണ ത്യാഗി അറിയിച്ചു. സഹോദരികളായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) എന്നിവരെയും അമ്മയായ അസ്‌മയേയുമാണ് അർഷാദ് കൊലപ്പെടുത്തിയത്.
വീട്ടിലുണ്ടായിരുന്ന പ്രശ്‌നങ്ങളാണ് ആഗ്ര സ്വദേശിയായ അർഷാദിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ തെളിവെടുപ്പുകൾക്കായി സംഭവസ്ഥലത്ത് ഫോറൻസിക് സംഘം എത്തിയിട്ടുണ്ട്.