ബ്രസീലിലെ ബെലെമിൽ നടന്നുവരുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടി (COP30) വേദിക്ക് സമീപം ഇന്നലെ രാത്രി വൻ തീപിടിത്തമുണ്ടായി. ഉച്ചകോടിയുടെ പ്രധാന പവലിയന് തൊട്ടടുത്തുള്ള ഭാഗത്താണ് തീ ആളിപ്പടർന്നത്. സംഭവ സമയത്ത് കേന്ദ്ര പരിസ്ഥിതി-കാലാവസ്ഥാ മന്ത്രി ഭൂപേന്ദർ യാദവും ഇന്ത്യൻ പ്രതിനിധി സംഘവും ഉൾപ്പെടെ നിരവധി പേർ സ്ഥലത്തുണ്ടായിരുന്നു.
ഇന്ത്യയിൽ നിന്നുള്ള ഏകദേശം 20 മാധ്യമപ്രവർത്തകരും ഉച്ചകോടിയുടെ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നവരുമടക്കം വേദിയിലുണ്ടായിരുന്നതിനാൽ ആദ്യം ആശങ്ക പരന്നിരുന്നു. എന്നാൽ അഗ്നിശമന സേനയും സുരക്ഷാ സേനാംഗങ്ങളും വേഗത്തിൽ എത്തി എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കിയതായി ബ്രസീലിയൻ അധികൃതർ അറിയിച്ചു. ഉച്ചകോടിയുടെ പ്രധാന പരിപാടികൾ ഇതുവരെ തടസ്സപ്പെട്ടിട്ടില്ലെങ്കിലും സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.















