
ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനടക്കമുള്ളവർക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ടുള്ള മാസപ്പടി കേസിൽ കോൺഗ്രസ് എം എൽ എ മാത്യു കുഴൽനാടന്‍റെ നിർണായക നീക്കം. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കുഴൽനാടൻ സുപ്രീംകോടതിയെ സമീപിച്ചു. വിജിലൻസ് അന്വേഷണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് കുഴൽനാടൻ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതെന്നാണ് വിവരം. മുഖ്യമന്ത്രിയും മകളും ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെ നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി നിരസിച്ചതിനെത്തുടർന്നാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ടതായ കുറ്റകൃത്യങ്ങൾ ഹർജിയിലോ സമർപ്പിച്ച രേഖകളിലോ കണ്ടെത്താനായില്ലെന്ന് നിരീക്ഷിച്ചുുകൊണ്ടാണ് ഹൈക്കോടതി അന്ന് കുഴൽനാടന്‍റെ ആവശ്യം തള്ളിയത്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ വലിയ തോതിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇതെല്ലാം വിജിലൻസ് അന്വേഷിക്കണമെന്നതുമാണ് കുഴൽനാടൻ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നുമാണ് കുഴൽനാടന്‍റെ വാദം.