
കൊച്ചി: മൈക്രോഫിനാൻസ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന സർക്കാരിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി.വെള്ളാപ്പള്ളി നടേശൻ പ്രതിയായ കേസിൽ എസ് ശശിധരന് അന്വേഷണം തുടരാം. ജസ്റ്റിസ് എ ബദറുദ്ദീന്റെതാണ് വിധി. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് കോടതി നിർദേശം.
എസ് ശശിധരനെ വിജിലൻസ് എസ്പി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് അദ്ദേഹം തന്നെ അന്വേഷിക്കട്ടെയെന്ന് മുമ്പ് കോടതി വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് എസ് ശശിധരനെ നീക്കി കെ കാർത്തിക്കിന് ചുമതല നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം അവസാനഘട്ടത്തിൽ ആകുമ്പോൾനിലവിൽ ഉദ്യോഗസ്ഥനെ മാറ്റുന്നത് ശരിയല്ലെന്ന് കോടതി നിലപാടെടുത്തു.
2020- ൽ എം എസ് അനിൽകുമാർ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വിജിലൻസ് കേസ് അന്വേഷണം നീണ്ടുപോകുന്നു എന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്.