
ആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട് സ്വദേശി ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിന് ശിക്ഷാ കാലയളവിൽ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി രംഗത്ത്. ഷെറിന്‍റെ ശിക്ഷ ഇളവ് തീരുമാനത്തിൽ ഉന്നത തലത്തിലുള്ള ഇടപെടൽ ഉണ്ടായെന്നാണ് അബിൻ വർക്കിയുടെ വിമർശനം.
ഗതാഗത മന്ത്രി ഗണേഷ് കുമാർ ഷെറിന്റെ ബെസ്റ്റിയാണെന്ന് സംശയിക്കുന്നുവെന്നും അബിൻ പറഞ്ഞു. ഷെറിന്റെ ലോക്കൽ ഗാർഡിയൻ ചെങ്ങന്നൂരിലുണ്ടെന്നും യൂത്ത് കോൺഗ്രസ് നേതാവ് വിമർശിച്ചു. മന്ത്രി സജി ചെറിയാനെ ചൂണ്ടിയാണ് ഈ പരാമർശം എന്നാണ് സൂചന. ജയിൽ ചട്ടങ്ങൾ ലംഘിച്ചതാണോ ഷെറിന്റെ മാനസാന്തരമെന്ന് ചോദിച്ച അബിൻ, സർക്കാർ ഇതിൽ കൃത്യമായ വിശദീകരണം തരണമെന്നും ആവശ്യപ്പെട്ടു. ഷെറിന്‍റെ ശിക്ഷ ഇളവ് അംഗീകരിക്കാനാകില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
നേരത്തെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും ഷെറിന് ശിക്ഷാ കാലയളവിൽ ഇളവ് അനുവദിക്കാനുള്ള നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി ചെന്നിത്തല ഗവർണർക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ഷെറിന് ശിക്ഷയിൽ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നതുമാണെന്നാണ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.