ചെന്നിത്തല നടത്തിയ സമൂഹനടത്തം മാതൃകാപരമായ ഇടപെടൽ, ഫോണിൽ വിളിച്ച് അഭിനന്ദിച്ച് തദ്ദേശ മന്ത്രി; മയക്കുമരുന്ന് എന്ന വിപത്തിനെതിരെ അണിനിരക്കാമെന്നും രാജേഷ്

തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഇടപെടലിനെ അഭിനന്ദിച്ച് തദ്ദേശ മന്ത്രി എം ബി രാജേഷ്. മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി ചെന്നിത്തല നടത്തിയ സമൂഹനടത്തം മാതൃകാപരമായ ഇടപെടലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചെന്നിത്തലയെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചെന്നും മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെതിരെ അണിനിരക്കാൻ രാഷ്ട്രീയ ഭിന്നതകളൊന്നും തടസമാവില്ല. രമേശ് ചെന്നിത്തലയെപ്പോലെ ആര് രംഗത്തുവന്നാലും സ്വാഗതാർഹമാണമെന്നും മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരായ കൂട്ടായ പോരാട്ടം തുടരാമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

എം ബി രാജേഷിന്‍റെ കുറിപ്പ്

മയക്കുമരുന്നിനെതിരായ യുദ്ധത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ കേരളം ഒറ്റക്കെട്ടായാണ് അണിനിരക്കുന്നത്. ഈ യോജിപ്പിനെ ശക്തിപ്പെടുത്തുന്നതാണ് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഇടപെടൽ. കോഴിക്കോടും കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി നടത്തിയ സമൂഹനടത്തം മാതൃകാപരമായ ഇടപെടലാണ്. ഇക്കാര്യത്തിൽ ഫോണിൽ വിളിച്ച് അദ്ദേഹത്തെ അഭിനന്ദനങ്ങൾ അറിയിക്കുകയുണ്ടായി. മയക്കുമരുന്ന് ഒരു സാമൂഹിക വിപത്താണ്. അതിനെതിരെ സമൂഹമാകെ അണിനിരക്കുകയാണ് വേണ്ടത്. രാഷ്ട്രീയ ഭിന്നതകളൊന്നും അതിന് തടസമാവില്ല. രമേശ് ചെന്നിത്തലയെപ്പോലെ ആരു രംഗത്തുവന്നാലും സ്വാഗതാർഹമാണ്. മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരായ കൂട്ടായ പോരാട്ടം നമുക്ക് ഒറ്റക്കെട്ടായി തുടരാം.