
ആലപ്പുഴ: കായംകുളം എം എൽ എ പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസിൽ പ്രതിഭയെ പിന്തുണച്ചുള്ള ‘പുകവലി’ പരാമർശം മന്ത്രി സജി ചെറിയാന് കുരുക്കാകുന്നു. കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടും. പുകവലിച്ചെന്നിരിക്കും. പുകവലി വലിയ തെറ്റൊന്നുമല്ല എന്നായിരുന്നു മന്ത്രി പറഞ്ഞത്. മന്ത്രിയുടെ പരാമർശം പിന്നീട് വലിയ വിവാദമായി മാറുകയായിരുന്നു.
എക്സൈസ് മന്ത്രി എം ബി രാജേഷ് തന്നെ മന്ത്രി സജി ചെറിയാന്‍റെ പരാമർശം തള്ളിപ്പറഞ്ഞ് രംഗത്തെത്തി. പുകവലി നല്ല ശീലമല്ലെന്നും പുകവലിയെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നുമാണ് എം ബി രാജേഷ് പറഞ്ഞത്. കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് ഏക്സൈസും ഇടതു സർക്കാരും പരിശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജി ചെറിയാൻ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹത്തിനുള്ള മറുപടിയല്ല പറയുന്നതെന്നും രാജേഷ് വിവരിക്കുകയും ചെയ്തു.
അതിനിടെ മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കോൺഗ്രസ് പരാതി നൽകി. പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കെ പി സി സി സെക്രട്ടറി ജോൺ ഡാനിയേലാണ് പരാതി നൽകിയത്. 2003 ൽ പാർലമെന്‍റ് പാസാക്കിയ കോട്പ നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടികളെ പുകവലിക്കാൻ പ്രോൽസാഹിപ്പിക്കുന്നത് കോട്പ നിയമപകരം കുറ്റകരമാണ്. ഭരണഘടനയേയും നിയമ നിർമാണ സഭകളെയും മന്ത്രി അവഹേളിച്ചു. മന്ത്രിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം.