
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാന കഥാപാത്രമായി എത്തുന്ന ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ (ജെഎസ്‌കെ) വിവാദത്തിലെ ഒത്തുതീര്‍പ്പ് തീരുമാനത്തെ ട്രോളി തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും. ‘വി ശിവന്‍കുട്ടി’യെന്ന തൻ്റെ പേര് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് മന്ത്രി ശിവന്‍കുട്ടിയും ‘വി ഫോര്‍’… എന്ന പോസ്റ്റ് പങ്കുവെച്ച് ലിജോ ജോസ് പെല്ലിശ്ശേരിയും ട്രോളിയത്. തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി ഫേസ്ബുക്ക് കവര്‍ പിക് മാറ്റിയതും ചര്‍ച്ചയായിരുന്നു. ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് എന്തോ, അതാണ് സെന്‍സര്‍ഷിപ്പ് കല’യോട് ചെയ്യുന്നത് എന്നാണ് പുതിയ കവര്‍ ചിത്രത്തിലെ വാചകം.
ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അംഗീകരിച്ചു. ചിത്രത്തിൻ്റെ പുതിയ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ്. വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി.ഇനി സിനിമയില്‍ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളില്‍ മാറ്റമുണ്ടാകില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളിലും പേര് മ്യൂട്ട് ചെയ്യും.
സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം രാവിലെയാണ് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണമെന്ന് ഹൈക്കോടതിക്ക് മുമ്പാകെ നിർദേശം വെച്ചത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ചിത്രം എത്രയും വേഗം തീയറ്ററുകളില്‍ എത്തിക്കുക എന്നതാണ് നിര്‍മാതാക്കളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നിര്‍മാതാക്കൾ അംഗീകരിക്കുന്നത്.