മിനസോട്ടയിലെ വെടിവയ്പ്പ് : പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ

മിനസോട്ട : മിനസോട്ടയിലെ ഡെമോക്രാറ്റിക് നേതാവിനെയും ഭര്‍ത്താവിനെയും വെടിവെച്ച് കൊല്ലുകയും മറ്റൊരു നേതാവിനെയും ഭാര്യയേയും ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത അക്രമിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം. മിനസോട്ടയിലെ ജനപ്രതിനിധിസഭാംഗവും മുന്‍ സ്പീക്കറുമായ ഡെമോക്രാറ്റ് നേതാവ് മെലീസ ഹോര്‍ട്മനും ഭര്‍ത്താവ് മാര്‍ക് ഹോര്‍ട്മനുമാണ് പൊലീസ് വേഷത്തിലെത്തിയ അക്രമിയുടെ വെടിയേറ്റു മരിച്ചത്. സംസ്ഥാന സെനറ്റംഗമായ ഡെമോക്രാറ്റ് നേതാവ് ജോണ്‍ ഹോഫ്മന്റെ വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെയും ഭാര്യയേയും വെടിവെച്ചു. ഹോഫ്മനും ഭാര്യയ്ക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്.

അക്രമി 57 കാരനായ വാന്‍സ് ലൂഥര്‍ ബോള്‍ട്ടറിന്റെ ചിത്രങ്ങള്‍ എഫ്ബിഐ പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികവും എഫ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിക്ക് സുവിശേഷ മന്ത്രാലയങ്ങളുമായി ബന്ധമുണ്ടെന്നും ഗാസ മുനമ്പിലും ആഫ്രിക്കയിലും പരിചയസമ്പന്നനായ ഒരു സുരക്ഷാ വിദഗ്ദ്ധനാണെന്നും സൂചനയുണ്ട്.

പ്രതിയുടെ സുഹൃത്ത് പൊലീസിനോട് കൂടുതല്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ബോള്‍ട്ടര്‍ തന്നോടൊപ്പം മിനിയാപൊളിസിലെ വീട്ടില്‍ ഒരു വര്‍ഷമായി താമസിക്കുന്നുണ്ടെന്നും അയാളുടെ സുഹൃത്ത് 59 കാരനായ ഡേവിഡ് കാള്‍സണ്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് പ്രതിയെ അവസാനമായി കണ്ടതെന്നും തുടര്‍ന്ന് ശനിയാഴ്ച രാവിലെ 6 മണിയോടെ ബോള്‍ട്ടര്‍ താന്‍ ഉടന്‍ മരിച്ചേക്കാം എന്ന് ഒരു സന്ദേശം അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. നാലാം ക്ലാസ് മുതല്‍ തനിക്ക് ബോള്‍ട്ടറെ അറിയാമെന്നും ഇയാള്‍ തന്റെ വീടിനടുത്തെ നേത്രദാന കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്നുവെന്നും കാള്‍സണ്‍ പറഞ്ഞു.

കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നത് അന്വേഷിച്ചുവരികയാണ്.

More Stories from this section

family-dental
witywide