
ഒട്ടാവ: കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ആംആദ്മി പാർട്ടി (എഎപി) നേതാവിന്റെ മകളും ഒട്ടാവയിൽ വിദ്യാർഥിനിയുമായിരുന്ന വൻഷിക സെയ്നി (21) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് വൻഷികയെ കാണാതായത്. ഒട്ടാവയിലെ ബീച്ചിലാണ് വൻഷികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ മാസം 18ന് ബിരുദ പഠനം പൂർത്തിയാക്കിയ വൻഷികയെ ഓട്ടവയിലെ താമസസ്ഥലത്തുനിന്നു വെള്ളിയാഴ്ച രാത്രിയാണ് കാണാതാകുന്നത്.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മറ്റൊരു വാടകവീട് നോക്കാനായി പുറത്തേക്ക് പോയ വൻഷികയെ പിന്നീട് കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.30 മുതല്‍ വൻഷികയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. പിറ്റേദിവസം കോളേജില്‍ പരീക്ഷയ്ക്കും വിദ്യാർഥിനി ഹാജരായില്ല. ദിവസവും ഫോണിൽ സംസാരിക്കുന്ന മകൾ വിളിക്കാതിരുന്നതോടെയാണ് കുടുംബം പൊലീസിൽ വിവരം അറിയിക്കുന്നത്. വൻഷികയ്ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് പഠിക്കുന്ന കോളേജിന് സമീപത്തെ ബീച്ചില്‍ മൃതദേഹം കണ്ടെത്തിയത്.