
തമിഴ്നാട് വ്യവസായത്തെ അമേരിക്കയുടെ അധിക തീരുവ സാരമായി ബാധിക്കുന്നുവെന്നും 3000 കോടിയുടെ വിപണി നഷ്ടമുണ്ടാകുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരുപ്പൂരിലെ തുണി വ്യവസായത്തെ സാരമായി ബാധിക്കും. വലിയ അളവിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്നും വ്യവസായികൾക്കും തൊഴിലാളികൾക്കും ഉടൻ സഹായം നൽകണമെന്നും കേന്ദ്ര സർക്കാരിനോട് സ്റ്റാലിൻ ആവശ്യപ്പെട്ടു.
യു എസ് താരിഫ് 50% ആക്കിയത് തമിഴ്‌നാടിന്റെ കയറ്റുമതിയെ, പ്രത്യേകിച്ച് തിരുപ്പൂരിന്റെ ടെക്സ്റ്റൈൽ ഹബ്ബിനെ സാരമായി ബാധിച്ചു, ഇത് ഏകദേശം 3,000 കോടി രൂപയുടെ വ്യാപാര ആഘാതമുണ്ടാക്കുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ അപകടത്തിലാക്കുകയും ചെയ്തു. നമ്മുടെ വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് അടിയന്തര ആശ്വാസവും ഘടനാപരമായ പരിഷ്കാരങ്ങളും വേണമെന്ന് കേന്ദ്ര സർക്കാരിനോട് ഞാൻ ആവർത്തിക്കുന്നുവെന്ന് സ്റ്റാലിൻ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.