വഖഫ് ഭേദഗതി ബില്‍ പാസായത് നിര്‍ണായക നിമിഷം, ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും; നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാസായത് നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഖഫ് ബില്‍ പാസായതിന് പിന്നാലെ പ്രതിഷേധം കനക്കുമ്പോഴാണ് എക്സില്‍ ഇത് സംബന്ധിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റിട്ടത്.

‘പാര്‍ലമെന്ററി, കമ്മിറ്റി ചര്‍ച്ചകളില്‍ പങ്കെടുത്ത് ഈ നിയമ നിര്‍മാണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സംഭാവന നല്‍കിയ എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നന്ദി. പാര്‍ലമെന്ററി കമ്മിറ്റിക്ക് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അയച്ച എണ്ണമറ്റ ആളുകള്‍ക്കും പ്രത്യേക നന്ദിയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. സമൂഹത്തില്‍ ശബ്ദവും അവസരവും നഷ്ടപ്പെട്ട് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ബില്ല് പാസാക്കുന്നതിനെ അനുകൂലിച്ച മുഴുവന്‍ എംപിമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

മാത്രമല്ല ഭേദഗതി ചെയ്ത വഫഖ് ബില്‍ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വഖഫ് ബില്ലില്‍ സുതാര്യതയും ഉത്തരവാദിത്വവും ഇല്ലാത്തത് മുസ്ലീം സ്ത്രീകളുടെ താത്പര്യങ്ങള്‍ക്ക് ദോഷം ചെയ്തു.

പാര്‍ലമെന്റ് ഇപ്പോള്‍ പാസാക്കിയ നിയമങ്ങള്‍ സുതാര്യത വര്‍ധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

ഓരോ പൗരന്റെയും അന്തസിന് മുന്‍ഗണന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇത്തരത്തിലാണ് തങ്ങള്‍ ശക്തമായൊരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വഖഫ് ഭേദഗതി ബില്‍ പാസാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കളടക്കമുള്ള പ്രതിപക്ഷം ഉന്നയിച്ചത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. ബില്‍ പാസാക്കിയത് നിര്‍ഭാഗ്യകരമെന്നാണ് കോണ്‍ഗ്രസ് എംപി രഞ്ജീത് രഞ്ജന്‍ പ്രതികരിച്ചത്. ഇത് രാജ്യത്തിന്റെയോ ഭരണഘടനയുടെയോ താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്നും ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് ഒരു പ്രത്യേക സമൂഹത്തെയാണെന്നും ഇത് ശരിയായ നിലപാടല്ലെന്നും എംപി ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide