ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടും, ട്രംപിനെയും കാണും; ജി 7 ഉച്ചകോടിക്കായി മോദി യാത്ര തിരിക്കുന്നു, ഇന്ത്യ-കാനഡ ബന്ധത്തിൽ നിർണായകം

ഡൽഹി: ജി ഏഴ് ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും. കാനഡയിൽ നടക്കുന്ന ഉച്ചകോടി ഇന്ത്യ-കാനഡ ബന്ധത്തിൽ നിർണായകമാണ്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി നേരിട്ട് ക്ഷണിച്ച സാഹചര്യത്തിലാണ് മോദി ഉച്ചകോടിക്കായി എത്തുന്നത്. ഇടക്കാലത്ത് വഷളായ ഇന്ത്യ – കാനഡ ബന്ധം വീണ്ടും ഊഷ്മളമാകാൻ മോദിയുടെ സന്ദർശനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ജി 7 ഉച്ചകോടിയി? കൂടുതൽ ചർച്ച പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ചാകും. ഡോണൾഡ് ട്രംപ് അടക്കമുള്ള നേതാക്കളെ മോദി കാണാനിടയുണ്ട്. ഇസ്രയേൽ – ഇറാൻ സംഘർഷം തീർക്കണം എന്ന നിലപാട് ഇന്ത്യ അറിയിക്കും.

ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യയുടെ കൂടെ നിന്ന ഇസ്രയേലിനെ പിണക്കാതെയും ഇറാനെ തള്ളാതെയും നിൽക്കുക എന്ന വെല്ലുവിളിയാണ് ഇന്ത്യയ്ക്കുള്ളത്. ഇറാൻ – ഇസ്രയേൽ സംഘർഷം കടുക്കുന്നതിലെ കടുത്ത ആശങ്കയിലാണ് ഇന്ത്യ. സംഘർഷം അവസാനിപ്പിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിക്കിടെ നടക്കുന്ന കൂടിക്കാഴ്ചകളിൽ അറിയിക്കും. ഇസ്രയേലിലേയും ഇറാനിലേയും ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത പാലിക്കാനുള്ള നിർദ്ദേശം വിദേശകാര്യമന്ത്രാലയം നൽകി.

വലിയ യുദ്ധമായി ഇസ്രയേൽ – ഇറാൻ സംഘർഷം മാറുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. ഇറാൻ വ്യോമമേഖല അടച്ചതു പോലും ഇന്ത്യയെ ബാധിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്നെ വിളിച്ച ബഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയോടും ഇക്കാര്യമാണ് പറഞ്ഞത്. സുഹൃദ് രാജ്യങ്ങൾ എന്ന നിലയ്ക്ക് ചർച്ചകൾക്കുള്ള പിന്തുണ നൽകാൻ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ജി 7 ഉച്ചകോടി നടക്കുന്ന കാനഡക്ക് പുറമെ സൈപ്രസ്, ക്രൊയേഷ്യ രാജ്യങ്ങളും മോദി സന്ദർശിക്കും. രണ്ട് ദശാബ്ദത്തിന് ശേഷമാണ് സൈപ്രസിലേക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ക്രൊയേഷ്യയിലേക്കുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രഥമ സന്ദർശനമാകും ഇത് എന്ന പ്രത്യേകതയുമുണ്ട്.