ട്രൂഡോ കുറ്റപ്പെടുത്തി, കാര്‍ണി ചേര്‍ത്തുനിര്‍ത്തി; ഇന്ത്യ-കാനഡ ബന്ധം അതി പ്രധാനമെന്ന് മോദി, അംബാസഡര്‍മാരെ തിരികെ നിയമിക്കാനും തീരുമാനം

ന്യൂഡല്‍ഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം അങ്ങേയറ്റം പ്രധാനമാണ് എന്നും വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും പരസ്പരം പ്രയോജനകരമായ സഹകരണം കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജി 7 ഉച്ചകോടിയുടെ ഭാഗമായി കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. അതില്‍ ഏറ്റവും പ്രധാനം ഇന്ത്യയും കാനഡയും പിന്‍വലിച്ച അംബാസഡര്‍മാരെ വീണ്ടും നിയമിക്കാന്‍ തീരുമാനിച്ചു എന്നതാണ്. പ്രധാനമന്ത്രി കാര്‍ണിയുടെ മുന്‍ഗാമിയായ ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ വര്‍ഷം കാനഡയിലെ ഒരു സിഖ് വിഘടനവാദിയുടെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പരസ്യമായി ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ അംബാസഡറെ പുറത്താക്കുകയും ചെയ്തിരുന്നു. ആരോപണം നിഷേധിച്ച ഇന്ത്യയും അതേ നാണയത്തില്‍ മറുപടി നല്‍കി. ഇരു രാജ്യങ്ങളും അംബാസിഡര്‍മാരെ പുറത്താക്കിയതോടെ ബന്ധം അങ്ങേയറ്റം വഷളാകുകയും ചെയ്തു.

എന്നാല്‍, 2025 മെയ് മാസത്തില്‍ മാര്‍ക് കാര്‍ണി അധികാരമേറ്റതിനുശേഷം ജി 7 ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം ലഭിക്കുകയും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുകയും സമീപനം മൃദുവാക്കുകയും ചെയ്തു. മോദിയെ ക്ഷണിച്ചതിന്റെ പേരില്‍ കാര്‍ണിക്ക് രാഷ്ട്രീയപരമായ എതിര്‍പ്പുകളും നേരിടേണ്ടി വന്നിരുന്നു.

തെരഞ്ഞെടുപ്പില്‍ കാര്‍ണിയുടെ വിജയത്തിന് അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി മോദി, ‘നിങ്ങളുടെ നേതൃത്വത്തില്‍, നമുക്ക് ഒരുമിച്ച് പോസിറ്റീവായി പ്രവര്‍ത്തിക്കാനും ഇന്ത്യ-കാനഡ ബന്ധം മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നും പറഞ്ഞു. ‘ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമാണെന്നും ഇന്ത്യയും കാനഡയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും നിരവധി മേഖലകളില്‍ പരസ്പര സഹകരണം നേടുകയും ചെയ്യണമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ഉഭയകക്ഷി യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

അംബാസിഡര്‍മാരെ തിരികെ നിയമിക്കുന്നതിലൂടെ ‘ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്കും ബിസിനസുകള്‍ക്കും പതിവ് സേവനങ്ങളിലേക്ക് മടങ്ങാനാകും എന്നതിനാലാണ് ഇരു നേതാക്കളും ഈ തീരുമാനമെടുത്തതെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസും പ്രസ്താവനയില്‍ പറഞ്ഞു.

More Stories from this section

family-dental
witywide