
ബ്രസീലിയ: ഇന്ത്യക്ക് ചെയര്‍മാന്‍ പദവി ലഭിക്കുമ്പോള്‍ ‘ബ്രിക്‌സി’നെ പുതിയ വിധത്തിൽ നിര്‍വചിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന 17-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളഭരണ നിര്‍വഹണം, സമാധാനവും സുരക്ഷയും, വികസന വിഷയങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തുടങ്ങിയ വിവിധ വിഷയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ചയായത്. ഇന്ത്യയ്ക്ക് ചെയര്‍മാന്‍സ്ഥാനം ലഭിക്കുന്നതോടെ ബ്രിക്‌സിനെ- Building Resilience and Innovation for Cooperation and Sustainability എന്ന് പുതിയരീതിയില്‍ നിര്‍വചിക്കുമെന്നാണ് മോദി പറഞ്ഞത്.
സ്ഥാപക അംഗങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, റഷ്യ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ പേരിലെ ആദ്യ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്താണ് കൂട്ടായ്മയ്ക്ക് ബ്രിക്‌സ് (BRICS) എന്ന പേരു നല്‍കിയിട്ടുള്ളത്. 2009-ല്‍ നിലവില്‍ വന്ന കൂട്ടായ്മയില്‍ നിലവില്‍ പത്ത് അംഗങ്ങളാണുള്ളത്. മനുഷ്യര്‍ നേരിടുന്ന ഗുരുതര ഭീഷണിയാണ് ഭീകരവാദമെന്ന് ആഗോള ഭരണനിര്‍വഹണത്തെക്കുറിച്ചും സമാധാനത്തെയും സുരക്ഷയേയും കുറിച്ചും തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവേ മോദി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണവും അദ്ദേഹം പരാമര്‍ശിച്ചു. ആക്രമണം ഇന്ത്യക്കെതിരായത് മാത്രമായിരുന്നില്ലെന്നും മനുഷ്യകുലത്തിനെതിരേ ആകമാനമുണ്ടായ ആക്രമണമായിരുന്നെന്നും മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ ആഗോളതലത്തില്‍ ശക്തമായ നടപടികള്‍ വേണമെന്നും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. ഭീകരവാദത്തിന് സഹായം നല്‍കുന്നവരെയും പ്രോത്സാഹനം നല്‍കുന്നവരെയും മറ്റ് സൗകര്യങ്ങളൊരുക്കുന്നവരെയും കര്‍ക്കശമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഭീകരവാദത്തെ കൈകാര്യം ചെയ്യുന്നതില്‍ ഇരട്ട നിലപാട് പാടില്ല. പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിന് ബ്രിക്‌സ് നേതക്കൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.