
ഡൽഹി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ സമ്മാനിച്ചു. ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഏറ്റുവാങ്ങി. മലയാള സിനിമയുടെ മികവ് ഒരിക്കൽ കൂടി ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ഈ നേട്ടം, മോഹൻലാലിന്റെ അസാധാരണ പ്രതിഭയ്ക്കുള്ള ആദരവാണ്. “മോഹൻലാൽ ഉഗ്രൻ നടനാണ്,” എന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് മലയാളത്തിൽ അഭിനന്ദനം അറിയിച്ചു.
മലയാള സിനിമയ്ക്ക് മറ്റു നിരവധി പുരസ്കാരങ്ങളും ലഭിച്ചു. ഉർവശി ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടി, വിജയരാഘവൻ ‘പൂക്കാലം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടൻ, ക്രിസ്റ്റോ ടോമി മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം, മിഥുൻ മുരളി മികച്ച എഡിറ്റർ, എം.കെ രാംദാസ് ‘നെകൽ’ എന്ന ചിത്രത്തിന്റെ സംവിധാനത്തിന് മികച്ച ഫീചർ സിനിമ സംവിധാനം എന്നിവ നേടി. മലയാള സിനിമയുടെ വൈവിധ്യവും സർഗാത്മകതയും ഈ പുരസ്കാരങ്ങൾ വീണ്ടും ഉയർത്തിക്കാട്ടി.
മികച്ച നടനുള്ള പുരസ്കാരം ഷാരുഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു. ‘ട്വല്‍ത്ത് ഫെയിലിലെ’ പ്രകടനത്തിലൂടെയാണ് വിക്രാന്ത് മാസി മികച്ച നടനുള്ള അവാർഡ് നേടിയത്. ‘ജവാനിലെ’ അഭിനയത്തിനാണ് മികച്ച നടനുള്ള തന്റെ ആദ്യ ദേശീയ പുരസ്കാരം ഷാരൂഖിനെ തേടിയെത്തിയത്. അറ്റ്ലിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയായ റാണി മുഖർജിയും രാഷ്ട്രപതിയില്‍ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ‘ദ കേരള സ്റ്റോറി’ എടുത്ത സുദീപ്തോ സെന്‍ ആണ് മികച്ച സംവിധായകന്‍.