
കൊച്ചി: കേരളത്തീരത്ത് വെച്ച് കൊച്ചിയുടെ പുറംകടലില്‍ മുങ്ങിയ എം എസ് സി എല്‍സ 3 കപ്പല്‍ കടലിനടിയില്‍ നിന്ന് പൂര്‍ണമായും പുറത്തെടുത്ത് മാറ്റാന്‍ ഇനിയും ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്ന് എംഎസ്‍സി കമ്പനി. കപ്പലിലെ എണ്ണ നീക്കം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും കാലാവസ്ഥ പൂര്‍ണമായും അനുകൂലമാകാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. തോട്ടപ്പള്ളി തീരത്തുനിന്ന് 27 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയായി മെയ് 25നാണ് കപ്പല്‍ മുങ്ങിയത്.
ലോകത്തെല്ലായിടത്തും സ്വീകരിക്കുന്ന നടപടികളാണ് ഇവിടെയും തുടരുന്നത്. മുങ്ങികിടക്കുന്ന കപ്പല്‍ പലരും ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ പുറത്തെടുക്കാൻ എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ട്. ആശങ്കയായി തുടരുന്ന കപ്പലിലെ ഇന്ധനം മാറ്റുന്ന ജോലികള്‍ തുടരുകയാണ്. ഉയര്‍ന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു തുള്ളിപോലും കടലില്‍ പടരാതെ ഡീസലും മറൈന്‍ ഓയിലും പൂര്‍ണമായും മാറ്റുകയാണ്. ഇതിനുശേഷം മാത്രമെ കപ്പല്‍ എങ്ങനെ പുറത്തെടുക്കണമെന്നതില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് കമ്പനി വ്യക്തമാക്കി.
ട്രോളിങ്ങിനുശേഷം മത്സ്യബന്ധനം സജീവമായെങ്കിലും വലകള്‍ പൊട്ടിപ്പോകുന്നതടക്കം കപ്പല്‍ അപകടം കാരണാമാണെന്ന പരാതി ഉയര്‍ത്തിയിട്ടുണ്ട്. നിരവധി മത്സ്യത്തൊഴിലാളികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പല്‍ കമ്പനിക്കെതിരെ നിയമവ്യവഹാരവും തുടരുന്നു. ഇതിനിടെയാണ് കപ്പല്‍ പുറത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.











