
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ 12 മണിക്ക് തുറക്കും. മഴ തുടരുന്ന സാഹചര്യത്തിൽ വൃഷ്ടിപ്രദേശത്ത് ജലനിരപ്പുയരുന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് 136.20 അടിയായി ഉയർന്നിട്ടുണ്ട്. സ്പിൽ വേയിലെ 13 ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാണ് ഉയർത്തുക. സെക്കന്റിൽ 250 ഘനയടി വെള്ളമാണ് ആദ്യം ഒഴുക്കുക.വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചത്.
ഡാം തുറന്ന് കഴിഞ്ഞാൽ പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. നദീ തീരത്തോട് വളരെയടുത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിലുള്ളവർ ആവശ്യമെങ്കിൽ ബന്ധു വീടുകളിലേക്ക് മാറണം.ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. സ്പിൽ വേ ഷട്ടറുകൾ തുറക്കുന്ന സമയത്ത് പെരിയാർ നദിയിൽ കുളിക്കാനും മറ്റുമായി ഇറങ്ങുന്നത് ഒഴിവാക്കണം. നദി മുറിച്ചു കടക്കുന്നതും ഒഴിവാക്കണം. പെരിയാർ നദിയിലെ ജലനിരപ്പ് കുറവായതിനാൽ മുല്ലപ്പെരിയാർ വെള്ളമെത്തിയാലും കാര്യമായ വർധനവ് ഉണ്ടാകില്ലെന്നും തീരദേശത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.