
ജനുവരി 16 ന് മുംബൈയിലെ വസതിയിൽ വെച്ച് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ മുംബൈ പൊലീസ് വിജയകരമായി പിടികൂടി. ഞായറാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ താനെയിൽ വെച്ചാണ് മുഹമ്മദ് അലിയൻ എന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. വിജയ് ദാസ്, ബിജോയ് ദാസ്, മൊഹമ്മദ് സജ്ജാദ് തുടങ്ങിയ പേരുകളും ഇയാളുടേതെന്നു പറഞ്ഞ് പുറത്തുവരുന്നുണ്ട്. 10 മണിയോടെ മുംബൈ പൊലീസ് പത്ര സമ്മേളനം നടത്തും.
വിവിധ സംസ്ഥാനങ്ങളിലായി നിരവധി പൊലീസ് സംഘങ്ങൾ നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിന് ശേഷമാണ് ഈ അറസ്റ്റ്. ഇയാൾ കുറ്റം സമ്മതിച്ചതായാണ് പുറത്തു വരുന്ന വിവരം.
താനെയിലെ റിക്കീസ് ബാറിലെ ഹൗസ് കീപ്പിംഗ് സ്റ്റാഫ് അംഗമായിരുന്നു മുഹമ്മദ് അലിയൻ. സിസിടിവി ദൃശ്യങ്ങളും ഒന്നിലധികം അന്വേഷണ തെളിവുകളും ഇയാളെ തിരിച്ചറിയാൻ സഹായിച്ചു. ദാദർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വിഡിയോ ഉൾപ്പെടെയുള്ള പ്രതിയുടെ വിഡിയോ ദൃശ്യങ്ങൾ പൊലീസ് സൂക്ഷമമായി പരിശോധിക്കുകയായിരുന്നു. മുംബൈയിലും പരിസരപ്രദേശങ്ങളിലും പ്രതിയുടെ ഫോട്ടോകൾ ഒട്ടിച്ചിരുന്നു.
താനെയിലെ ലേബർ ക്യാമ്പ് പരിസരത്തുവച്ചാണ് മുംബൈ പൊലീസ് അലിയനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം, ആക്രമണവുമായുള്ള അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെയും ബന്ധങ്ങളെയും കുറിച്ച് അധികൃതർ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ കയ്യിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നു. അതിൽ വിജയ് ദാസ് എന്ന പേര് രേഖപ്പെടുത്തിയിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച അലിയൻ ഇന്ത്യൻ പൗരനാണോ അതോ ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളിയാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. അതിനിടെ പ്രതിയുമായി സാമ്യമുണ്ടായിരുന്ന ഒരു യുവാവിനെ ഛത്തീസ്ഗഡിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. മുംബൈയിൽ നിന്നുള്ള പോലീസ് സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ദുർഗിലേക്ക് പോയിരുന്നെങ്കിലും ആക്രമണവുമായി അദ്ദേഹത്തിന് ബന്ധമില്ലെന്ന് പിന്നീട് കണ്ടെത്തി, വിട്ടയച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു.
Mumbai Police Arrest Saif Ali Khan’s Attacker Mohammed Alian from Thane