സെയ്ഫിനെ കുത്തി വീഴ്ത്തി പാഞ്ഞുപോയ അക്രമി എവിടെ ? ഒരു തുമ്പുമില്ല, പഴികേട്ട് മുംബൈ പൊലീസ്

മുംബൈ: മുംബൈയിലെ ബാന്ദ്ര പ്രദേശത്തെ തന്റെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ സെനടന്‍ സെയ്ഫ് അലി ഖാനെ കുത്തി വീഴ്ത്തി അതിവേഗം രക്ഷപെട്ട അക്രമിയെക്കുറിച്ചുള്ള ഒരു സൂചനയും ലഭിക്കാതെ പൊലീസ്. സംഭവം നടന്ന് 30 മണിക്കൂറിലധികം കഴിഞ്ഞിട്ടും നടനെ ആക്രമിച്ച ആളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ മുംബൈ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവം പൊലീസിനെ വിമര്‍ശിക്കുന്നതിലേക്കും നീങ്ങിയിട്ടുണ്ട്.

അക്രമിയെ കണ്ടെത്താന്‍ മുംബൈ പൊലീസ് 20 ടീമുകളായി തിരിഞ്ഞിട്ടുണ്ട്. നടന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രദേശത്ത് എത്ര മൊബൈല്‍ ഫോണുകള്‍ സജീവമായിരുന്നു എന്നതുള്‍പ്പെടെയുള്ള സാങ്കേതിക വിവരങ്ങള്‍ ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലീസും ശേഖരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഫോറന്‍സിക് സംഘങ്ങളുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ ഖാന്റെ വീട്ടില്‍ നിന്നും കെട്ടിടത്തില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിട്ടുമുണ്ട്. അക്രമിയെ കണ്ടെത്താന്‍ മുംബൈയിലെ പല സ്ഥലങ്ങളിലും തിരച്ചില്‍ വ്യാപകമായി നടക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ അക്രമിയുടെ ചിത്രവും വ്യാപകമായി പ്രചരിക്കുന്നുണ്ട്.