
തിരുവനന്തപുരം : മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. വഖഫ് ഭൂമിയില്‍ വഖഫ് ബോര്‍ഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ, ബി ജെ പി നിലപാട് ശരിയെന്ന് തെളിഞ്ഞതായി മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. മാത്രമല്ല, മുനമ്പത്തെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കേന്ദ്രനിയമത്തിലെ ഭേദഗതിയിലൂടെ മാത്രമേ സാധ്യമാകൂയെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
എല്‍ ഡി എഫും യു ഡി എഫും മുനമ്പത്തെ ജനങ്ങളോടൊപ്പമാണെങ്കില്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതിയെ പിന്തുണയ്ക്കണം. മുനമ്പം ജനതയോട് ഒപ്പമെന്ന് പറയുകയും ജില്ലവിട്ടാല്‍ നിലപാട് മാറുകയും ചെയ്യുന്ന സമീപനം തിരുത്തണമെന്നും മുരളീധരന്‍ പറഞ്ഞു.
ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്.
സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ വിവേചനാധികാരമുണ്ട്. എന്നാല്‍ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവില്‍ കോടതികള്‍ കണ്ടെത്തിയിട്ടുള്ളതാണ്. ഒപ്പം വഖഫ് ട്രൈബ്യൂണിലിന്റെ പരിഗണനയിലിരിക്കുന്ന കേസുമാണ്. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ നിയമപരമായ സാധുത പരിശോധിച്ചില്ല. സര്‍ക്കാര്‍ യാന്ത്രികമായി പ്രവര്‍ത്തിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ പൊതുജന താല്‍പര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.











