
തൃശൂർ : പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പൊലീസ് കണ്ടെടുത്ത അസ്ഥികൾ കുഞ്ഞുങ്ങളുടേത് തന്നെയെന്ന് സ്ഥിരീകരണം. തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷം പൊലീസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് കുഞ്ഞുങ്ങളുടെ അസ്ഥികൾ തന്നെയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
ഭവിന്റെയും അനീഷയുടെയും വീടിന്റെ പരിസരങ്ങളിൽ നിന്നും കണ്ടെത്തിയ അസ്ഥികളാണ് ശാസ്ത്രീയ പരിശോധന നടത്തിയത്. ജൂണ്‍ 28 നാണ് രാത്രി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ നവജാത ശിശുക്കളുടെ അസ്ഥികളുമായി ഭവിൻ എത്തിയത്. നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ടാണ് ഒരുകൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി ഇയാൾ എത്തിയത്. ഇതോടെയാണ് കൊലപാതവിവരം പുറത്തറിയുന്നത്.
ഭവിന്റെയും അനീഷയുടെയും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത് 2021ലാണ്. പ്രസവിക്കുന്നതിന് മുന്‍പ് തന്നെ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്നായിരുന്നു യുവതി മൊഴി നല്‍കിയത്. പിന്നീട് കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നതെന്ന് അനീഷ മൊഴി മാറ്റിയിരുന്നു. യൂട്യൂബ് നോക്കിയാണ് ശുചിമുറിയിൽ പ്രസവിച്ചത്. ഗര്‍ഭം മറച്ചുവെക്കാന്‍ വയറ്റില്‍ തുണികെട്ടുകയും രണ്ട് പ്രസവകാലവും മറച്ചുപിടിക്കാന്‍ ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചതും യുവതിക്ക് സഹായമായെന്നും പൊലീസ് പറഞ്ഞു. കേസിൽ പ്രതികളായ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.