
വാഷിങ്ടൺ: ഡോണൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ കാട്ടിയ ആംഗ്യ വിവാദത്തിൽ പ്രതികരിച്ച് എലോൺ മസ്ക് രംഗത്ത്. നാസി സല്യൂട്ടിന് സമാനമായ ആംഗ്യമാണ് വേദിയിൽ കാണിച്ചതെന്ന വിമർശനങ്ങൾ മസ്ക് പാടെ തള്ളിക്കളഞ്ഞു. വിമര്‍ശകരുടേത് വൃത്തികെട്ട തന്ത്രമാണെന്നാണ് മസ്കിന്‍റെ പ്രതികരണം. ‘എല്ലാവരും ഹിറ്റ്‌ലറാ’ണെന്ന ആക്രമണം ഇത്തരം വിമർശകർ എപ്പോഴും ഉപയോഗിക്കുന്നതാണെന്നും മസ്ക് വിവരിച്ചു. ‘സത്യം പറഞ്ഞാൽ, അവർക്ക് മികച്ച വൃത്തികെട്ട തന്ത്രങ്ങൾ ആവശ്യമാണ്, എല്ലാവരും ഹിറ്റ്‌ലർ ആണെന്ന നിലയിലുള്ള ആക്രമണം വളരെ മോശമാണ്’ – എന്നായിരുന്നു മസ്ക് എക്സിൽ കുറിച്ചത്.
ട്രംപ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കാപിറ്റല്‍ വണ്‍ അരീനയില്‍ വെച്ച് ട്രംപ് അനുകൂലികളെ അഭിവാദ്യം ചെയ്ത് സംസാരിക്കവേയാണ് മസ്‌ക് വിവാദ ആംഗ്യം കാണിച്ചത്. ട്രംപിന്റെ നവംബര്‍ നാലിലെ വിജയം സാധാരണ വിജയമല്ലെന്നും വേദിയില്‍ മസ്‌ക് പറഞ്ഞു. ട്രംപിന്റെ ഭരണം സാധ്യമാക്കിയതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് നാസി സല്യൂട്ടിന് സമാനമായ ആംഗ്യം മസ്‌ക് കാണിച്ചത്. ജനക്കൂട്ടത്തെ അഭിമുഖീകരിച്ച് തിരിഞ്ഞു നിന്ന് വീണ്ടും ഇതേ ആംഗ്യം കാണിക്കുകയായിരുന്നു. നിലവില്‍ ട്രംപിന്റെ പുതിയ സര്‍ക്കാരിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവിയാണ് മസ്‌ക്.