
ബാങ്കോക്ക്: ഭൂചലന ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന മ്യാന്മറിൽ മരുന്നുകൾക്കും ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും കടുത്ത ക്ഷാമം. രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിലാണെന്നാണ് റിപ്പോര്‍ട്ടുകൾ വരുന്നത്. എത്രയും വേഗം കഴിയുന്നത്ര സഹായം എത്തണമെന്ന് യുഎൻ വ്യക്തമാക്കി. തകർന്ന കെട്ടിടങ്ങളുടെ കൂനകൾക്ക് അടിയിൽ നിന്ന് ഇന്നും പലരെയും ജീവനോടെ പുറത്തെടുക്കുന്ന സാഹചര്യമാണ്. പാലങ്ങളും റോഡുകളും തകർന്നതിനാൽ പല ദുരന്ത മേഖലകളിലും ഇനിയും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല
അതേസമയം, 45 ടൺ അവശ്യ വസ്തുക്കളുമായി ഇന്ത്യ അയച്ച മൂന്ന് വിമാനങ്ങൾ മ്യാന്മറിലെത്തി. ഇന്ത്യ അയച്ച 80 അംഗ എന്‍ഡിആര്‍എഫ് സംഘവും 118 അംഗ വൈദ്യ സംഘവും മ്യാന്മറിന് വലിയ സഹായമാകുമെന്നാണ് പ്രതീക്ഷ. സഹായ സാമഗ്രികളുമായി നാലു കപ്പലുകൾ അയക്കാനും ഇന്ത്യ നടപടിയെടുത്തിട്ടുണ്ട്. സാധ്യമായ എല്ലാ സഹായവുമെത്തിക്കുമെന്ന് ഇന്ത്യ ഇന്നലെ അറിയിച്ചിരുന്നു. മ്യാന്മാർ ഭൂചലനത്തിന്‍റെ പ്രകമ്പനം ഉണ്ടായ തായ്‌ലൻഡിലെ ബാങ്കോക്കിൽ തകർന്നുവീണ മുപ്പതുനില കെട്ടിടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 17 പേർക്കാണ് തായ്‌ലൻഡിൽ ജീവൻ നഷ്ടമായത്. തായ്‌ലൻഡിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.