
ഫ്‌ളോറിഡ : ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിനായുള്ള 41 വര്‍ഷത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമാകും. നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യന്‍ പൗരന്‍ ബഹിരാകാശത്തേക്ക് എത്താനൊരുങ്ങുന്നു. ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം-4 ദൗത്യം ഇന്നു വിക്ഷേപിക്കുമെന്നു നാസ പ്രഖ്യാപിച്ചു. വിവിധ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുമ്പ് പല പ്രാവശ്യം മാറ്റിവെച്ച ദൗത്യമാണ് ഇന്ന് പുറപ്പെടാനൊരുങ്ങുന്നത്.
ഇന്ത്യ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ബഹിരാകാശ യാത്രികര്‍ പങ്കെടുക്കുന്ന ദൗത്യം ഫ്‌ലോറിഡയില്‍ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12:01നു പുറപ്പെടും. സംഘം വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 4.30നു രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും.
രാകേഷ് ശര്‍മ്മയ്ക്ക് പിന്നാലെ നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്ത് എത്തുന്നത് കാണാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കണം. നാലാം തവണയാണ് ദൗത്യം മാറ്റി വയ്ക്കുന്നത്. 1984 ഏപ്രിൽ 3ന് ആയിരുന്നു രാകേഷ് ശർമയുടെ ബഹിരാകാശ യാത്ര.
ആക്‌സിയം സ്‌പേസ് എന്ന സ്വകാര്യ കമ്പനിയാണു യാത്രയുടെ പ്രധാന സംഘാടകര്‍. പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികര്‍. യുഎസ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 റോക്കറ്റിലാണ് ഇവരുടെ യാത്ര നിശ്ചയിച്ചിരിക്കുന്നത്. മേയ് 29നു നിശ്ചയിച്ചിരുന്ന യാത്ര 6 പ്രാവശ്യമാണ് മാറ്റിവെച്ചത്.