രാജ്യവ്യാപകമായി വോട്ടർ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ, ബിഹാറിൽ പരീക്ഷിച്ച എസ്ഐആർ എല്ലാ സംസ്ഥാനങ്ങളിലേക്കും, ഒക്ടോബറിൽ നടപടികൾ തുടങ്ങും

ഡൽഹി: രാജ്യവ്യാപകമായി വോട്ടർ പട്ടികയിൽ സമഗ്രമായ പരിഷ്കരണം നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നു. ഒക്ടോബറിൽ ഈ പ്രക്രിയ ആരംഭിക്കുമെന്ന് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുമായി (സിഇഒ) ബുധനാഴ്ച നടത്തിയ യോഗത്തിൽ, പ്രത്യേക തീവ്ര പുനരവലോകന (എസ്ഐആർ) നടപടികൾക്ക് അംഗീകാരം ലഭിച്ചു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ എസ് ഐ ആർ പരിഷ്കരണം വിജയകരമാണെന്നും ഇത് രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് തീരുമാനമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറയുന്നത്.

മൂന്നര മണിക്കൂറിലധികം നീണ്ട യോഗത്തിൽ, എസ്ഐആർ നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വിശദമായി ചർച്ച ചെയ്തു. സെപ്റ്റംബറോടെ അടിസ്ഥാന നടപടികൾ പൂർത്തിയാക്കി ഒക്ടോബറിൽ പരിഷ്കരണ പ്രക്രിയ ആരംഭിക്കാൻ കഴിയുമെന്ന് സിഇഒമാർ ഉറപ്പ് നൽകി. വോട്ടർമാരെ പരിശോധിക്കാൻ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും കമ്മീഷൻ സംസ്ഥാന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രാദേശികമായി അംഗീകരിക്കപ്പെടുന്നതും എളുപ്പത്തിൽ ലഭ്യമായതുമായ സർട്ടിഫിക്കറ്റുകൾ ഈ പട്ടികയിൽ ഉൾപ്പെടുത്തും.

ബിഹാർ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ എസ്ഐആർ പ്രഖ്യാപിച്ചേക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു. വോട്ടർ പട്ടികയുടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനാണ് ഈ സമഗ്ര പരിഷ്കരണം ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ വോട്ടർമാരുടെയും വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തി, തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്.

More Stories from this section

family-dental
witywide