
ഡല്‍ഹി: ഈ വര്‍ഷത്തെ നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനില്‍ നിന്നുള്ള മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക് (99.9999547 പെര്‍സന്റൈല്‍ സ്‌കോര്‍). ആദ്യ പത്ത് റാങ്കിനുള്ളിൽ ഒരു പെൺകുട്ടി മാത്രമാണ് ഇടം പിടിച്ചത്. ആദ്യ നൂറ് റാങ്കില്‍ കേരളത്തില്‍ നിന്ന് ആർക്കും ഇടം നേടാനായില്ല. 109-ാം റാങ്ക് നേടിയ ഡി ബി ദീപ്നിയ (99.99 ശതമാനം) ആണ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73328 പേർ അടക്കം മൊത്തം 1236531 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 2209318 പേരാണ് ഇത്തവണ നീറ്റ് പരീക്ഷയെഴുതിയത്.
മലയാളികളിൽ കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്‌നിയ ഡിബിയാണ് ഒന്നാമതെത്തിയത്. 109ാം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്. പി ഡബ്ല്യു ബി ഡി (പേഴ്‌സന്‍ വിത്ത് ബെഞ്ച്മാര്‍ക്ക് ഡിസബിലിറ്റീസ്) വിഭാഗത്തില്‍ മലയാളി വിദ്യാര്‍ഥി കെ കെ ഷെഹിന്‍ മൂന്നാം റാങ്ക് നേടി. ഡല്‍ഹി, ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളാണ് ആദ്യ 10 റാങ്കുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
മധ്യപ്രദേശിൽ നിന്നുള്ള ഉത്‌കർഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്‌ണ ജോഷിക്കാണ് മൂന്നാം റാങ്ക്. അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗർവാളാണ് പെൺകുട്ടികളിൽ ഒന്നാമതെത്തിയത്. പെൺകുട്ടികളിൽ അഖിലേന്ത്യാ തലത്തിൽ 18ാം സ്ഥാനത്താണ് മലയാളിയായ ദീപ്‌നിയ ഡിബി. പരീക്ഷയെഴുതിയ മൂന്ന് ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്ക് 140 നും 200നും ഇടയിൽ മാർക്ക് ലഭിച്ചു.