
കാഠ്മണ്ഡു: നേപ്പാളിലെ ജെൻസി പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. യുവജന പ്രക്ഷോഭത്തിന് പിന്നാലെയാണ് രാജി. കെപി ശര്‍മ ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് നീക്കം. ശർമ ഒലിയുടെ രാജി ഇന്നലെ മുതൽ പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു.
19 പ്രക്ഷോഭകരെ നേർക്കുനേർ വെടിവെച്ചുകൊന്നതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. ഇദ്ദേഹത്തിന്റെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാർക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സർക്കാരിന് തുടരാൻ ധാർമികമായ യാതൊരു അവകാശവുമില്ലെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നുമായിരുന്നു പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നത്.
നേപ്പാൾ സർക്കാരിനുനേരെ ‘ജെൻ സീ വിപ്ലവം’ എന്നപേരിൽ വെള്ളിയാഴ്ച ആരംഭിച്ച യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം തിങ്കളാഴ്ച സുരക്ഷാസേന അടിച്ചമർത്താൻ തുടങ്ങിയതോടെയാണ് അക്രമാസക്തമായത്. അഴിമതിക്കും ഫെയ്‌സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെ 26 സാമൂഹികമാധ്യമങ്ങൾ നിരോധിച്ച സർക്കാർ നടപടിക്കുമെതിരെയാണ് യുവാക്കളുടെ പ്രക്ഷോഭം. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികളടക്കം പ്രക്ഷോഭകർ അഗ്നിക്കിരയാക്കിയിരുന്നു.
പ്രക്ഷോഭം കലാപമായി മാറിയതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി ശർമ ഒലി രാജിവച്ചത്. പ്രക്ഷോഭം കടുക്കുകയും, പാർലമെന്റ് മന്ദിരം, നേതാക്കളുടെ വസതികൾ എന്നിവയുൾപ്പെടെ നിരവധി സുപ്രധാന ഓഫീസുകൾ പ്രക്ഷോഭകർ തകർക്കുകയും പ്രതിഷേധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
പോലീസ് നടപടികളെത്തുടർന്ന് പ്രക്ഷോഭകാരികളായ 19 പേർ മരിച്ചിരുന്നു. 347 പേർക്ക് പരിക്കേറ്റു.അക്രമസംഭവങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് രമേശ് ലേഗഖ് രാജിവച്ചിരുന്നു. തുടർന്ന് അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേർത്ത സർക്കാർ തിങ്കളാഴ്ച രാത്രി വൈകി സോഷ്യൽമീഡിയ സൈറ്റുകളുടെ നിരോധനം പിൻവലിച്ചുവെങ്കിലും പ്രക്ഷോഭം അവസാനിച്ചിരുന്നില്ല.