”9/11 ആക്രമണങ്ങളോട് അമേരിക്ക പ്രതികരിച്ച പോലെ…” ഖത്തര്‍ ആക്രമണത്തെ ന്യായീകരിച്ച് നെതന്യാഹു

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയെ ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 9/11 ആക്രമണങ്ങളോടുള്ള അമേരിക്കയുടെ പ്രതികരണത്തിന് സമാനമാണ് ഇസ്രയേലിന്റെ പ്രതികരണമെന്നായിരുന്നു നെതന്യാഹുവിന്റെ ന്യായീകരണം. ഭീകരരെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ അവരെ പുറത്താക്കുകയോ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ ചെയ്യണമെന്നും ഇല്ലെങ്കില്‍ ഇസ്രായേല്‍ നടപടിയെടുക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

ഒക്ടോബര്‍ 7 ലെ ആക്രമണത്തെ ഇസ്രായേലിന്റെ ‘9/11 നിമിഷം’ എന്ന് വിളിച്ച നെതന്യാഹു, ഖത്തര്‍ ഹമാസിന് സുരക്ഷിത താവളമൊരുക്കുകയാണെന്നും തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുകയാണെന്നും ആരോപിച്ചു. ‘ഭീകരരെ സംരക്ഷിക്കുന്ന ഖത്തറിനോടും മറ്റെല്ലാ രാജ്യങ്ങളോടും ഞാന്‍ പറയുന്നു, ഒന്നുകില്‍ അവരെ പുറത്താക്കുക അല്ലെങ്കില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക. കാരണം നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും,’.

അതിനിടെ, ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണങ്ങളില്‍ പ്രതിഷേധം കടുപ്പിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി രംഗത്തെത്തി. ഇസ്രയേലിന്റെ ആക്രമണം ഭരണകൂട ഭീകരതയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇത്തരമൊരു നടപടിയില്‍ തങ്ങള്‍ എത്രമാത്രം രോഷാകുലരാണെന്നത് പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണെന്നും തങ്ങളെ വഞ്ചിച്ചു എന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. ഗാസയിലുള്ള ബന്ദികളുടെ കാര്യത്തില്‍ ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

More Stories from this section

family-dental
witywide