
വാഷിങ്ടണിൽ വൈറ്റ് ഹൗസ് പുറത്തുവിട്ട ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ഓവൽ ഓഫീസ് കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് ഇവ. ട്രംപിന്റെ മടിയിൽ ടെലിഫോൺ ഇരിക്കുന്നതും, നെതന്യാഹു കൈയിൽ റിസീവറും കുറിപ്പുകളും പിടിച്ച് ചെവിയിൽ ഫോൺ വെച്ച് സംസാരിക്കുന്നതും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. ഈ രംഗം ഖത്തറിനോടുള്ള മാപ്പ് പറച്ചിലയുടെ തിരക്കഥയാണോ അതോ മാപ്പ് പറയിച്ചതോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
തിങ്കളാഴ്ച നടന്ന ഈ കൂടിക്കാഴ്ചയ്ക്കിടെ, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയുമായി നെതന്യാഹു ഫോണിൽ സംസാരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേലിന്റെ പരമാധികാര ലംഘനത്തിന് മാപ്പ് പറയാൻ ട്രംപ് നെതന്യാഹുവിനെ നിർബന്ധിച്ചുവെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ പറയുന്നത്. ട്രംപിന്റെ 21-ദിവസത്തെ വെടിനിർത്തൽ പദ്ധതി ചർച്ച ചെയ്യാനായിരുന്നു നെതന്യാഹുവിന്റെ സന്ദർശനം. ഖത്തറിലെ പൊലീസുകാരന്റെ മരണത്തിലും നെതന്യാഹു ഖേദം പ്രകടിപ്പിച്ചു എന്ന് അറിയിച്ചു.
ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചുകൊണ്ട് ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഈ സംഭവം. ട്രംപ് അടക്കമുള്ളവർ നെതന്യാഹുവിനെതിരെ രംഗത്തെത്തിയിരുന്നു. സമാധാനചർച്ചകൾ പുനരാരംഭിക്കാൻ ഇസ്രയേൽ മാപ്പ് പറയണമെന്ന് ഖത്തർ നിബന്ധന വെച്ചിരുന്നു. വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥരാഷ്ട്രമായ ഖത്തറുമായുള്ള ബന്ധം സുസ്ഥിരമാക്കുന്നതിന് ഈ മാപ്പ് നിർണായകമാണെന്ന് വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു.













