
ന്യൂയോർക്ക്: യന്ത്രത്തെയും തലച്ചോറിനേയും ബന്ധിപ്പിക്കാൻ കഴിയുന്ന ന്യൂറാലിങ്ക് ബ്രെയിന്‍ ചിപ്പ് പരീക്ഷണം അടുത്ത ഘട്ടത്തിലേക്ക് കടന്നതായി കമ്പനി ഉടമ ഇലോൺ മസ്‌ക്. മൂന്നാം തവണയും ന്യൂറാലിങ്ക് മനുഷ്യരിൽ ഘടിപ്പിച്ചിതായി അദ്ദേഹം അറിയിച്ചു. ഈ വർഷം ചുരുങ്ങിയത് 20-30 പേരിലെങ്കിലും ചിപ്പ് ഘടിപ്പിക്കാനാണ് പദ്ധതിയെന്നും മസ്ക് വ്യക്തമാക്കി. ലാസ് വേഗസിൽ നടന്ന പരിപാടിയിലാണ് മസ്ക് ന്യൂറാലിങ്കിനെ കുറിച്ച് വിശദമായി പറഞ്ഞത്.
ഇതുവരെ ന്യൂറാലിങ്ക് ഘടിപ്പിച്ചവർ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. മനുഷ്യരുടെ തലച്ചോറിൽ ‘ടെലിപ്പതി’ എന്ന ഉപകരണം ഘടിപ്പിക്കുകയാണ് ന്യൂറാലിങ്ക് സ്റ്റാർട്ട് അപ് ചെയ്യുന്നത്. തലച്ചോറുമായി ചിപ്പ് ഘടിപ്പിക്കുന്നതോടെ മനുഷ്യ ചിന്തകളെ കമ്പ്യൂട്ടറിന് നിയന്ത്രിക്കാം. ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുള്ളവരിലും കൈകാലുകൾ തളർന്നു കിടക്കുന്നവരിലുമാണ് നിലവിൽ ന്യൂറാലിങ്ക് ടെലിപ്പതി പരീക്ഷിക്കുന്നത്.
ജൂലൈ 2016ൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ് ന്യൂറാലിങ്ക് കമ്പനി. ഇതിന്‍റെ ഫണ്ടിംഗ് മുഴുവൻ മസ്‌കിന്‍റെതാണ്. തുടക്കത്തിൽ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള കടുത്ത പ്രശ്‌നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനുള്ളത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തൽ.
Neuralink install in Third person, says Elon Musk














