മഴയത്തും നിലമ്പൂരിൽ ആവേശത്തിന് കുറവില്ല, പോളിംഗ് 60 ശതമാനം കടന്നു, കഴിഞ്ഞ തവണത്തെക്കാൾ കൂടിയേക്കും; പ്രതീക്ഷയോടെ സ്ഥാനാർഥികൾ

മലപ്പുറം: കനത്ത മഴയിലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ആവേശം. നാല് മണി പിന്നിടുമ്പോൾ പോളിംഗ് ശതമാനം 60 കടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് ഇപ്പോഴുമുള്ളത്. കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിങ് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. രാവിലെ മുതല്‍ മഴ മണ്ഡലത്തിലുണ്ടെങ്കിലും അതൊന്നും വോട്ടര്‍മാരെ ബാധിച്ചിട്ടില്ല. ഇപ്പോള്‍ മഴ ശമിച്ചതോടെ കൂടുതല്‍ പോര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നുണ്ട്.

കനത്ത പോളിംഗ് രേഖപ്പെടുത്തുമ്പോൾ സ്ഥാനാർഥികളെല്ലാം ആത്മവിശ്വാസത്തിലാണ്. വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനമെന്ന് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ് പറഞ്ഞു. നാട് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമുണ്ടെന്നും ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം എം സ്വരാജ് പറഞ്ഞു. ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. യുഡിഎഫും എല്‍ഡിഎഫും തമ്മിലുളള നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു. വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാമെന്നും സ്വരാജിന് സി പി എം സെക്രട്ടറിയേറ്റിലേക്ക് പോകാമെന്നുമാണ് സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ പ്രതികരിച്ചത്. താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ കൂട്ടിച്ചേർത്തു. എൻ ഡി എ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജും വിജയ പ്രതീക്ഷ പങ്കുവച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്, ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 148ല്‍ എത്തി, കുടുംബസമേതം വോട്ട് രേഖപ്പെടുത്തി. പി വി അൻവറും നേരത്തെ തന്നെ വോട്ട് ചെയ്തു.

More Stories from this section

family-dental
witywide