
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. കൂട്ടിയും കിഴിച്ചും വിജയപ്രതീക്ഷയിലാണ് എല്ലാ മുന്നണികളും സ്ഥാനാർഥികളും. രാവിലെ എട്ട് മണിമുതൽ വോട്ടെണ്ണൽ തുടങ്ങും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. അതിനുശേഷാകും ഇ.വി.എമ്മിലെ വോട്ടെണ്ണുന്നത്. ആദ്യഫലങ്ങൾ എട്ടരയോടെ പുറത്തുവരും. അന്തിമഫലം പന്ത്രണ്ട് മണിയോടെ പുറത്തുവരും.
ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 900 പോലീസുകാരെയാണ് മണ്ഡലത്തിൽ വിന്യസിച്ചിരിക്കുന്നത്. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.
നിലമ്പൂരില്‍ ക്രോസ് വോട്ടിങ് നടന്നുവെന്ന് പി വി അന്‍വര്‍. ആര്യാടന്‍ ഷൗക്കത്തിന്റെ ജയം ഭയന്ന് യുഡിഎഫില്‍ നിന്ന് തനിക്ക് ലഭിക്കേണ്ട പതിനായിരം വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍ ആരോപിച്ചു. ആര്യാടന്‍ ഷൗക്കത്ത് മൂന്നാം സ്ഥാനത്തുപോകുമെന്നും ഇന്ന് തനിക്ക് കിട്ടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും വിജയം അന്‍വറിന് ഉറപ്പാണെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ എം സ്വരാജിന് പോയി. ഷൗക്കത്ത് ജയിക്കുമെന്ന് കരുതിയാണ് അവര്‍ സ്വരാജിന് വോട്ട് ചെയ്തത്. ഇത് പരാജയപ്പെട്ട സ്വരാജിന് ഓക്സിജന്‍ ലഭിച്ചപോലെയാണ് സ്വരാജിന് അന്‍പതിനായിരം വോട്ടുകള്‍ ലഭിക്കും. പടച്ചതമ്പുരാന്‍ ഈ പാവപ്പെട്ടവന്റെ പ്രാര്‍ഥന കേട്ടിട്ടുണ്ടെങ്കില്‍ നാളെ രാവിലെ പതിനൊന്നുമണിയോടെ അന്‍വര്‍ ജയിക്കും. ഇത് ജനവിധിയാണ്. 75,000 വോട്ടുകള്‍ ലഭിക്കുമെന്ന് പറയുമ്പോള്‍ ആളുകള്‍ കരുതുന്നത് താന്‍ ഭ്രാന്ത് പറയുകയാണെന്നാണ്. സ്വരാജ് ആയിരിക്കും രണ്ടാം സ്ഥാനത്ത് എത്തുകയെന്നും അൻവർ അഭിപ്രായപ്പെട്ടു.