
മലപ്പുറം: കനത്ത മഴയിലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ ഇക്കുറി കണ്ടത് വോട്ടർമാരുടെ ആവേശം. വോട്ടെണ്ണൽ സമയം പൂർത്തിയാകുമ്പോൾ പോളിംഗ് ശതമാനം 75 കടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിംഗാണ് ഇക്കുറി ഉണ്ടായിരിക്കുന്നതെന്നും സൂചനയുണ്ട്. അന്തിമ പോളിംഗ് ശതമാനം നാളെ രാവിലെയാകും പുറത്തുവരിക. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് ഇപ്പോഴുമുള്ളത്. പോളിംഗ് സമയം അവസാനിച്ചെങ്കിലും 6 മണിക്ക് മുന്നേ ബൂത്തിലെത്തിയവർക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടാകും.
രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കണ്ടത്. രാവിലെ മുതല്‍ മഴ മണ്ഡലത്തിലുണ്ടെങ്കിലും അതൊന്നും വോട്ടര്‍മാരെ ബാധിച്ചിട്ടില്ല. ഇടയ്ക്കിടയ്ക്ക് മഴ ശമിക്കുമ്പോൾ വോട്ടർമാർ കൂട്ടത്തോടെ പോളിംഗ് ബൂത്തിലേക്ക് എത്തി. ഇത്തവണ കനത്ത പോളിംഗ് രേഖപ്പെടുത്തിയപ്പോൾ സ്ഥാനാർഥികളെല്ലാം ആത്മവിശ്വാസത്തിലാണ്.
വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനമെന്ന് പറഞ്ഞ ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ്, നാട് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമുണ്ടെന്നും ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും വിവരിച്ചു. മികച്ച ഭൂരിപക്ഷത്തിൽ നിലമ്പൂരിന്‍റെ എം എൽ എ ആയി തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സ്വരാജ് വിവരിച്ചു. ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചത്. യുഡിഎഫും എല്‍ഡിഎഫും തമ്മിലുളള നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു. വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാമെന്നും സ്വരാജിന് സി പി എം സെക്രട്ടറിയേറ്റിലേക്ക് പോകാമെന്നുമാണ് സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ പ്രതികരിച്ചത്. താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ കൂട്ടിച്ചേർത്തു. എൻ ഡി എ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജും വിജയ പ്രതീക്ഷ പങ്കുവച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്, ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 148ല്‍ എത്തി, കുടുംബസമേതം വോട്ട് രേഖപ്പെടുത്തി. പി വി അൻവറും നേരത്തെ തന്നെ വോട്ട് ചെയ്തു.