ആശ്വാസ വാർത്തയായി വമ്പൻ ട്വിസ്റ്റ്‌! ‘നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല’, സ്ഥിരീകരിച്ച് എംബസി

ഡല്‍ഹി: മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയുടെ കാര്യത്തിൽ വമ്പൻ ട്വിസ്റ്റായി ആശ്വാസ വാർത്ത. നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. യെമന്‍ എംബസി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ ശരിവെച്ചിട്ടുള്ളത് എന്നാണ് വ്യക്തമാകുന്നത്.

നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് ശരിവെച്ചു എന്ന വാര്‍ത്തള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് യെമന്‍ എംബസി പ്രസ്താവനയുമായി രംഗത്തു വന്നത്. യുഎന്നും ഇന്ത്യയും ഔദ്യോഗികമായി അംഗീകരിക്കുന്നത് റാഷീദ് അല്‍ അലിമി നയിക്കുന്ന സര്‍ക്കാരിനെയാണ്. ഇന്ത്യ ഹൂതി വിഭാഗത്തെ പിന്തുണയ്ക്കാത്തതിനാല്‍ ഹൂതി സര്‍ക്കാരുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ച സാധ്യമല്ല.വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായ ഇറാന്റെ സഹായം വഴി മാത്രമേ നിമിഷപ്രിയയുടെ കേസില്‍ ഇനി ഇടപെടല്‍ സാധ്യമാകൂ എന്നാണ് വ്യക്തമാകുന്നത്.

പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് ജയിലിൽ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു നടത്തിയ ക്രൂര പീഡനമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ‌‌‌‌അടുത്തിടെ നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. വധശിക്ഷയ്ക്കെതിരായ നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് യെമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കൂടാതെ, ബ്ലഡ് മണി നല്‍കിയുള്ള ഒത്തുതീര്‍പ്പിന് നീക്ക നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

അബ്ദുമഹ്ദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2017 ഓഗസ്റ്റിലാണ് നിമിഷയെ യെമന്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിമിഷയ്ക്കൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന ഇയാളെ നിമിഷയും കൂട്ടുകാരി ഹനാനും ചേര്‍ന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ജൂലൈ 25നായിരുന്നു സംഭവം. ദിവസങ്ങള്‍ പിന്നിട്ടതോടെ ടാങ്കില്‍നിന്ന് ദുര്‍ഗന്ധം വമിച്ചു. ഇതോടെ പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് കൊലപാതകം പുറത്തായത്.

More Stories from this section

family-dental
witywide