
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി രൂപികരിച്ച ആക്ഷൻ കൗൺസിൽ പിരിച്ചുവിടാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. മധ്യസ്ഥനെന്ന് അവകാശപ്പെട്ട കെ എ പോളിന്റെ ഇടപെടലിനെ തുടർന്നാണ് നീക്കം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി ആലോചിച്ചതിനുശേഷം മാത്രം തുടർനടപടികൾ തീരുമാനിക്കുമെന്നും കെ എ പോളിന്റെ ഇടപെടലുമായി മുന്നോട്ട് പോകുമ്പോൾ ആക്ഷൻ കൗൺസിലിന് പ്രസക്തി ഇല്ലാത്തതിനാൽ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ആലോചനകൾ തുടരുകയാണെന്നും കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ നിമിഷപ്രിയയുടെ മോചനത്തിൽ കെ എ പോള്‍ നടത്തുന്ന നീക്കങ്ങളെ തള്ളിപ്പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും നിമിഷപ്രിയയുടെ കുടുംബം കെ എ പോളിനൊപ്പം നിൽക്കുന്നതിലും ആക്ഷൻ കൗൺസിലിന് അതൃപ്തി ഉണ്ട്. ഇത്തരം നടപടികൾ ആക്ഷൻ കൗൺസിലിന്റെ വിശ്വാസ്യതയും പ്രസക്തിയെയും ബാധിക്കും എന്നാണ് വിലയിരുത്തൽ. ആക്ഷൻ കൗൺസിലിനും അഭിഭാഷകൻ സുഭാഷ് ചന്ദ്രനും എതിരെ കെ എ പോൾ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ ഇരിക്കെയാണ് പ്രവർത്തനം അവസാനിപ്പിക്കാനുള്ള സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ തീരുമാനം.