
യമനിൽ ഈ മാസം 16ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് അമ്മ പ്രേമകുമാരി അപേക്ഷ നൽകി. വധശിക്ഷ നടപ്പാക്കാന്‍ മൂന്നുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് നിമിഷ പ്രിയയുടെ അമ്മ യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കിയത്.നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത് എന്നും ദയാധനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രേമകുമാരി അപേക്ഷയില്‍ പറയുന്നു.
അതേസമയം, അമ്മ സനയിലെ ജയിലില്‍ എത്തി നിമിഷ പ്രിയയെ കാണാന്‍ ഉള്ള ശ്രമങ്ങളും തുടരുകയാണ്. നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേസില്‍ കോടതി ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് കേന്ദ്രസര്‍ക്കാറിന് വേണ്ടി അഡ്വക്കേറ്റ് രാജ് ബഹുദൂര്‍ യാദവ് വക്കാലത്ത് സമര്‍പ്പിച്ചു.